ആശുപത്രിയിലേക്കെന്ന പേരിലാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭർത്താവ്, വനത്തിനുള്ളിൽ മൃതദേഹം; കൊന്നത് കാമുകൻ

തിരുവനന്തപുരം: ആശുപത്രിയിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്ന് പോയ ശേഷം തിരിച്ചെത്താതിരുന്ന വീട്ടമ്മയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച യുവതിയെ കാമുകൻ കൊലപ്പെടുത്തിയതാണെന്ന്  പൊലീസ് പറ‌ഞ്ഞു. തിരുവനന്തപുരം വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സിബിയുടെ ഭാര്യ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടത്. 

സംഭവത്തിൽ സുഹൃത്ത് അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞ് സുനില വീട്ടിൽനിന്നു പോകുന്നത്. വൈകുന്നേരമായിട്ടും സുനിലയെ കാണാതെ വന്നതോടെ ബന്ധുക്കൾ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് മാതാപിതാക്കളും ഭർത്താവ് സിബിയും പൊലീസിൽ പരാതി നൽകി. യുവതിക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽനിന്നു കണ്ടെത്തിയത്. 

അതേസമയം പനയമുട്ടത്തുവെച്ച് സംശയാസ്പദമായ രീതിയിൽ കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാൻ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു. ഇയാളെ വിതുര പോലീസിനു കൈമാറി. 

കൊലപാതകം നടത്തിയ ശേഷം സ്ഥലം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി എന്നാണ് പോലീസ് പറയുന്നത്. അതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ പാലോട് പൊലീസ് പ്രതിയെ പിടികൂടുന്നത്. പാലോട് പോലീസ് പ്രതിയെ വിതുര പൊലീസിനു കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വിതുര പൊലീസ് പറഞ്ഞു. സുനിലയെ അച്ചു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് നിഗമനം. സുനിലക്ക് നാല് വയസുള്ള കുട്ടിയുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News