പൂർവ കാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യാജ വിവാഹ ഫോട്ടോഷൂട്ട് നടത്തി യുവതി; വീഡിയോ വൈറൽ

വൈറലായ പല വിവാഹ വീഡിയോകളും (Viral Wedding Videos) നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ പൂർവകാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വ്യാജ വിവാഹം (Fake Wedding) നടത്തിയതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു സംഭവം ജര്‍മ്മനിയിൽ നടന്നിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ ഫോട്ടോഷൂട്ടിലൂടെയാണ് തന്റെ വിവാഹം കഴിഞ്ഞുവെന്ന് യുവതി മുന്‍ കാമുകനെ തെറ്റിദ്ധരിപ്പിച്ചത്. ഇക്കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. ജര്‍മ്മനിയില്‍ നിന്നുള്ള ജാക്വലിന്‍ ടിക് ടോകിലൂടെയാണ് വിവാഹം കഴിഞ്ഞതായി നടിച്ച വിവരം പങ്കുവെച്ചത്. മുൻ കാമുകനെക്കൊണ്ട് തനിക്ക് സന്ദേശം അയപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജാക്വലിൻ പറയുന്നു.

”അവൻ എന്നെ സമീപിക്കാൻ വേണ്ടി ഞാന്‍ എന്റെ സ്വന്തം വിവാഹത്തിന്റെ വ്യാജ പ്രൊഫഷണല്‍ ഫോട്ടോഷൂട്ട് നടത്തിയ സമയം ഇപ്പോൾ ഓര്‍ക്കുന്നു”, ടിക്‌ടോക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ അവർ കുറിച്ചത് ഇങ്ങനെ.

കൈകൊണ്ട് മുഖം മറച്ച് നില്‍ക്കുന്ന തന്റെ വീഡിയോ ദൃശ്യത്തിനൊപ്പമാണ് വ്യാജ വിവാഹത്തിന്റെ ചിത്രങ്ങൾ ജാക്വലിൻ പങ്കുവെച്ചത്. തന്റെ വ്യാജ വരനോടൊപ്പം റൊമാന്റിക്കായി പോസ് ചെയ്യുന്ന ചിത്രങ്ങളും അവയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഫാന്‍സി വസ്ത്രങ്ങൾ അണിഞ്ഞ് ധരിച്ച് ഒരുമിച്ച് ആലിംഗനം ചെയ്യുകയും ചിരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളും അവയിലുണ്ട്.

ചിത്രങ്ങളില്‍ ജാക്വലിൻ ഒരു വെള്ള ഗൗണ്‍ ധരിച്ചതായാണ് കാണാൻ കഴിയുന്നത്. അതിനോടൊപ്പം അവർഭംഗിയുള്ള വെള്ളി ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. കൂടാതെ അവരുടെ മേക്കപ്പും പ്രൊഫഷണലായി തന്നെയാണ് ചെയ്തിരിക്കുന്നത്. വരനോടൊപ്പം വെളുത്ത പൂക്കളുള്ള ഒരു വലിയ പൂച്ചെണ്ടും പിടിച്ചു നിൽക്കുന്ന ചിത്രങ്ങള്‍ക്കും അവർപോസ് ചെയ്തിട്ടുണ്ട്.

ഫോട്ടോഷൂട്ടിനായി ജാക്വലിന്‍ ഒരു വേദി വാടകയ്‌ക്കെടുത്തിരുന്നു. അലസ്സാന്‍ഡ്രോ വലേറിയാനി എന്നയാളാണ് വിവാഹ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. വിവാഹം യഥാര്‍ത്ഥത്തില്‍ നടന്നുവെന്ന് വിശ്വസിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ഫോട്ടോകള്‍. എന്നാൽ, ഇത്രയൊക്കെ വലിയ സന്നാഹങ്ങൾ ഒരുക്കിയിട്ടും ജാക്വിലിന്റെ പദ്ധതി വിജയം കണ്ടില്ല എന്നതാണ് ഈ കഥയുടെ ക്ലൈമാക്സ്. ഈ ചിത്രങ്ങൾ കണ്ടിട്ടും അവൻ എന്നെ ബന്ധപ്പെട്ടില്ല എന്ന് ഇപ്പോള്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരാശയോടെ ജാക്വലിൻ കുറിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News