30.6 C
Kottayam
Saturday, April 27, 2024

കലാ മോഹന്റെ ആത്മഹത്യാശ്രമം,തുറന്നുപറഞ്ഞ് സൈക്കോളജിസ്റ്റ്‌

Must read

കൊച്ചി: സമൂഹമാധ്യമങ്ങളിലെ സജീവ ഇടപെടലുകള്‍ തുറന്നെഴുത്ത് എന്നിവയിലൂടെ ശ്രദ്ധേയയാണ്‌
സൈക്കോളജിസ്റ്റാണ് കലാമോഹന്‍.ആത്മഹത്യയില്‍ നിന്ന് ജീവിതത്തിലേക്ക് മടക്കിയെത്തിച്ച കഥകളും കലാ മോഹന്‍ പങ്കുവെച്ചിട്ടുണ്ട്.ഇത്തവണ സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ച ആ നിമിഷത്തേക്കുറിച്ചാണ് കലാ മോഹന്റെ ഇത്തവണത്തെ കുറിപ്പ്.ആത്മഹത്യയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് നടക്കാന്‍ പ്രേരണയായത് ഒരു മാധ്യമപ്രവര്‍ത്തകയാണെന്നും കല പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ

ആത്മഹത്യ..
.
മരിക്കാന്‍ തീരുമാനിക്കുക..
അതൊരു വേറിട്ട അവസ്ഥ ആണ് ..
അനുഭവസ്ഥര്‍ക്കു മാത്രമേ അതിന്റെ കാഠിന്യം അറിയൂ ..
ജീവിച്ചിരിക്കുന്ന മറ്റുള്ളവരോട് തോന്നുന്ന പകയില്‍ ആത്മഹത്യ ചെയ്തവരെ അറിയാം ..എന്റെ കുടുംബത്തില്‍ ആത്മഹത്യകള്‍ നടന്നിട്ടുണ്ട്…

വിവാഹമോചന കേസിനു മുന്‍പ് മകളെ വിട്ടു കിട്ടാന്‍ എനിക്ക് അയച്ച നോട്ടീസ്,
അതില്‍ ഇതൊക്കെ പരാമര്‍ശിച്ചിരുന്നു..
മരിച്ചവരെ പോലും വെറുതെ വിടില്ലല്ലോ എന്ന് ഓര്‍ത്തു…

പലവട്ടം, ദാ, ഇന്നലെ പോലും എന്റെ മനസ്സ് തകര്‍ന്ന് തരിപ്പണം ആയ സംഭവങ്ങള്‍ ഉണ്ടായി..
ചിന്തകളുടെ ഏറ്റവും അറ്റത് ഞാന്‍ വീണ്ടും ഉറപ്പിച്ചു,
എന്റെ ആത്മഹത്യ ആഗ്രഹിക്കുന്നവര്‍, അവരെ ഞാന്‍ സന്തോഷിപ്പിക്കാന്‍ അവസരം തരില്ല..

എന്നെ ഈ കൊറോണ കാലത്ത് അധികവും തേടി വന്നത്,
ചാകാന്‍ തോന്നുന്നു എന്ന നിലവിളി ആണ്..
പുരുഷന്റെയും സ്ത്രീയുടെയും..

ഒരു ജന്മം മുഴുവന്‍ ഒറ്റയ്ക്കു യാത്ര ചെയ്തവളാണ് ഞാനും..
എന്തൊക്കെയോ തിരഞ്ഞു കൊണ്ടിരുന്നു..
താണ്ടിയ ദൂരങ്ങള്‍, കണ്ട കാഴ്ചകള്‍, ഭക്ഷിച്ച ദുരിതങ്ങള്‍ ഒക്കെ എനിക്ക് മാത്രമേ മനസ്സിലാകു..
മറ്റുള്ളവര്‍ക്ക് പൊട്ടന്‍ പറയുന്ന ഭാഷ മനസ്സിലാക്കാതെ തലയാട്ടം എന്ന് മാത്രം..

എന്റെ മാതാപിതാക്കള്‍ ഭയക്കുന്ന പോലെ കൊല്ലപ്പെടാനും, മറ്റുള്ളവര്‍ കരുതും പോലെ ആത്മഹത്യ ചെയ്യാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല…

ഭൂതകാലത്ത്, എന്റെ ജീവിതത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഒന്ന് പ്രളയം വന്ന ദിനങ്ങളില്‍ ഒന്നായിരുന്നു..
പതറിയ മനസ്സില്‍ തോന്നിയത് ഫേസ് ബുക്കില്‍ എഴുതി ഇട്ടു..
മുറി അടച്ചു, കണ്ണടച്ച് കിടന്നു…
ഒരു വിളി എന്നെത്തേടി എത്തി..
പരിചയം അല്ലാത്ത നമ്പര്‍…

എന്റെ പേര് സിമി, news 18 നിന്നാണ്, പ്രളയത്തെ അതിജീവിക്കാന്‍ എന്ന ഒരു ചര്‍ച്ച ചെയ്യാമോ?

ശ്വാസം കിട്ടാതെ പിടഞ്ഞു കിടന്ന എനിക്ക് ഒരു കച്ചി തുമ്പു കിട്ടിയ പോലെ..

യാത്ര ചെയ്യാം, എവിടെയും, ഏത് നേരവും എന്നത് ജീവിതത്തില്‍ ഞാന്‍ നേടി എടുത്ത സ്വാതന്ത്ര്യം ആണ്.
അപ്പോള്‍ തന്നെ ഇറങ്ങി..

ആ ചര്‍ച്ച…
മാച്ചിങ് ബ്ലൗസ് ആയിരുന്നില്ല…
ഉണര്‍ന്നു ഉടനെ കണ്ണെഴുതുന്ന, ഞാന്‍ ലിപ്സ്റ്റിക്ക് ഇടാനും മറന്നു..
കൊല്ലം മുതല്‍ തിരുവനന്തപുരം വരെ ബസില്‍ ഞാന്‍ യാത്ര ചെയ്തു..

ചാനലില്‍ ചര്‍ച്ച, പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതായിരുന്നു..
ഞാന്‍ ആദ്യമായ് കാണുക ആണ്.
എന്നെ വിളിച്ച ആ സ്ത്രീയെ..
സിമി എന്ന് പേരുള്ള അവരെ എനിക്ക് വ്യക്തിപരമായ അടുപ്പം ഇല്ല..

അവിടെ ഞാന്‍ പറഞ്ഞത് പ്രളയം മുക്കിയ എന്റെ ജീവിതം എങ്ങനെ പിടിച്ചു കേറാം എന്ന് കൂടിയാണ്..
എന്നോട് തന്നെ..
സത്യത്തില്‍ സദസ്സിനോടല്ല…
എനിക്ക് വേണ്ടി ഞാന്‍ പറയുക ആയിരുന്നു..
എന്ത് വന്നാലും നമ്മള്‍ പിടിച്ചു നില്കും, പതറരുത് എന്ന് ഞാന്‍ എന്നെ സാന്ത്വനിപ്പിക്കുക ആയിരുന്നു…
Auto suggesstion എന്ന് വേണേല്‍ പറയാം..

സത്യത്തില്‍ ആത്മഹത്യ എന്നതിനെ കുറിച്ച് അവസാനമായി ഞാന്‍ ചിന്തിച്ചത് ആ വ്യക്തി എന്നെ വിളിക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു..

സിമി, നിങ്ങള്‍ക്ക് അറിയുമോ ഞാന്‍ വ്യക്തിപരമായി ആരാണെന്നോ എന്താണെന്നോ?
പക്ഷെ ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നു എന്നതിന്റെ കാരണമായ ഒരു ആള്‍ നിങ്ങളാണ്..

ആ യാത്രയില്‍ ഞാന്‍ ശുദ്ധവായു ശ്വസിച്ചു..
തിരിച്ചു കൊല്ലത്തേയ്ക്കുള്ള യാത്രയില്‍,
ഒറ്റയ്ക്കു ഇനി മുന്നോട്ട് എന്നും നാടും വീടും വിടണമെന്നും തീരുമാനമെടുത്തു..
ജീവിതം, ജീവിച്ചു തീര്‍ക്കാന്‍ ഉറച്ചു..

കഴിഞ്ഞ വര്‍ഷം എന്റെ ലോകം മറ്റൊന്നായിരുന്നു..
ഇന്ന് എന്റെ ചിന്തകളും രീതികളും പിന്നെയും മാറി…

മരിക്കാന്‍ തീരുമാനിക്കുന്നവരെ, നിങ്ങളുടെ ആ ചിന്തകളുടെ മണം എനിക്ക് അപരിചിതമല്ല…
ദൂരെ ഒരു പൊട്ടു വെളിച്ചം ഉണ്ട്..
ഉറച്ചു വിശ്വസിക്കുന്നു, അങ്ങനെ ഒന്ന് എല്ലാവര്‍ക്കും ഉണ്ട്…
ഇങ്ങോട്ട് തേടി വരാത്ത വിളികളെ വെറുക്കേണ്ട..
നമ്മുക്ക് അങ്ങോട്ട് വിളിക്കാനും ആരോ ഇല്ലേ?

ഇന്നലെ എന്ന ദിവസം എന്നെ വീണ്ടും മാറ്റി..
മാറ്റമൊഴികെ മറ്റെല്ലാം മാറുന്നു..
ജീവിതം എനിക്ക് ഇഷ്ടമാണിപ്പോള്‍..
ഒറ്റയ്ക്ക് ഒരു ജീവിതം കൊണ്ട് പോകണമെന്ന് ഞാന്‍ ഉറപ്പിച്ച ആ യാത്ര.
എനിക്ക് അതിനു അവസരം തന്ന ഒരു സ്ത്രീ…
ഉറ്റവര്‍ക്കും ചിലപ്പോള്‍ താങ്ങാന്‍ പറ്റാത്ത ഭാരമാകും എന്റെ സങ്കടങ്ങള്‍..
അവിടെയാണ് നിങ്ങള്‍ എത്തിയത്…
ഇന്നാ പിടിച്ചോ ഒരു കൈ എന്ന പോലെ നീട്ടി..
സിമി, സ്‌നേഹം… പ്രാര്‍ത്ഥന….
ഇത് പോലെ എത്രയോ പേരുണ്ട്..
അവരറിയാതെ അവരെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്…
നന്ദി, ഒരായിരം.. ??

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week