അഞ്ചുവിദ്യാർഥികൾ ഒരു സ്കൂട്ടറിൽ; യാത്ര വൈറൽ, പിന്നാലെ ലൈസൻസ് പോയി

ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് ഒരു സ്കൂട്ടറിൽ അഞ്ചുപേർ ഒരുമിച്ച് നടത്തിയ യാത്ര വീഡിയോ വൈറലായതിന് പിന്നാലെ, വാഹനമോടിച്ചയാളുടെ ലൈസൻസ് അധികൃതർ റദ്ദാക്കി പിഴയുമിട്ടു. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആർ.ടി.ഒ. ഉദ്യോഗസ്ഥർ കൗൺസലിങ്ങും നടത്തി.

വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെ വിദ്യാർഥികൾ ‘പറക്കുന്ന’തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ ഇവർ അതേ കോളേജിന്റെ യൂണിഫോമിലാണ് അപകടകരമായവിധത്തിൽ വാഹനമോടിച്ചത്.

ഇടുക്കി ആർ.ടി.ഒ. ആർ. രമണൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവരുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. വിദ്യാർഥികളെയും മാതാപിതാക്കളെയും ആർ.ടി.ഒ. ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. മേലിൽ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുൻപിൽവെച്ച് പ്രതിജ്ഞയും എടുപ്പിച്ചു. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News