വെള്ളത്തിലെ ചളിയിൽ താഴ്ന്നു, കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മാന്നാര്‍: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്റെ മകന്‍ കെ. സൂരജാണു(15) വെള്ളിയാഴ്ച ഉച്ചയോടെ മുങ്ങി മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം പന്ത്രണ്ടരയോടെ സ്‌കൂളില്‍നിന്നു പോകുകയായിരുന്നു.

തുടര്‍ന്നു മൂന്നു കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിനുസമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി. എന്നാല്‍, സൂരജ് വെള്ളത്തിലെ ചളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ച 10.30-നു കുട്ടമ്പേരൂര്‍ എസ്.കെ.വി. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. കേബിള്‍ ടി.വി. ടെക്നീഷ്യനാണ് അച്ഛന്‍ കാര്‍ത്തികേയന്‍. അമ്മ; ഇരമത്തൂര്‍ കൊറാത്തുവിള കിഴക്കേതില്‍ സുനിത. സഹോദരി: സൂര്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News