പി.വി.സി പൈപ്പ് പൊട്ടുന്നതു വരെ തല്ലി, തളര്‍ന്നു വീണപ്പോള്‍ എഴുന്നേറ്റു ചാടാന്‍ പറഞ്ഞു; മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കൊച്ചി: മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ റോബിന്‍സനാണു മര്‍ദനമേറ്റത്. ഒരു രാത്രി മുഴുവന്‍ റൂമില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്‌തെന്നാണു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എസ്എഫ്ഐയുടെ പിരിവില്‍ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. വെള്ളിയാഴ്ചയാണ് കോളജ് ഹോസ്റ്റലില്‍ പൂട്ടിയിട്ടതെന്നും ഫോണ്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാങ്ങി വെച്ചെന്നും റോബിന്‍സണ്‍ പറഞ്ഞു. അതേസമയം പരാതി എസ്എഫ്‌ഐ നിഷേധിച്ചു.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ സഹപാഠികളില്‍ ഒരാളാണു ഹോസ്റ്റല്‍ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടുപോയത്. മുറിയില്‍ കയറിയ ഉടന്‍ മുഖത്തടിച്ചു. കാര്യം തിരക്കിയപ്പോള്‍ തലങ്ങുംവിലങ്ങും മര്‍ദിച്ചു. അവിടെയുണ്ടായിരുന്ന 17 പേരും അടിച്ചു. പിവിസി പൈപ്പ് പൊട്ടുന്നതു വരെ കാലില്‍ തല്ലി. കരഞ്ഞ് അപേക്ഷിച്ചിട്ടും അവര്‍ നിര്‍ത്തിയില്ല. തളര്‍ന്നു വീണപ്പോള്‍ എഴുന്നേറ്റു ചാടാന്‍ പറഞ്ഞു.

ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാല്‍ വീണ്ടും മര്‍ദിക്കുമെന്നും പീഡനക്കേസ് കൊടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ പുറത്തിറങ്ങി വീണുപോയപ്പോള്‍ കൂട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്, റോബിന്‍സന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News