നിലയ്ക്കൽ ബസ് അപകടത്തിന് കാരണം അമിത വേഗമെന്ന് സംശയം; വാഹനത്തിന് സാങ്കേതിക തകരാറില്ല

പത്തനംതിട്ട: നിലയ്ക്കലിന് സമീപത്തെ ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ അപകടത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വേഗത്തില്‍ വന്ന ബസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തല്‍.

ബസിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞില്ല. അതേസമയം പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇലവുങ്കല്‍ നിന്ന് കണമല പൊകുന്ന വഴി നാറാണന്‍ തോടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടമുണ്ടായത്. ബസില്‍ എട്ട് കുട്ടികളടക്കം 64 പേരാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ മയിലാട്തുറയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.

അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തി. വാഹനത്തിന്റെ പെര്‍മിറ്റ് ഇന്‍ഷുറന്‍സ് ഫിറ്റ്‌നസ് എല്ലാം കൃത്യമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറാണ് ഇതെന്നാണ് സംശയം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News