ബി.പി.സി.എല്‍, എയര്‍ ഇന്ത്യ; കലോത്സവ വേദികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിറ്റ് തുലക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കി മഹാരാജാസ് യൂണിയന്‍

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി മഹാരാജാസ് കോളേജ് യൂണിയന്‍. കോളേജ് കലോത്സവ വേദികള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കിയാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ പ്രതിഷേധം. ‘തോറ്റക്കം’ എന്നാണ് 11, 12, 13 തീയതികളിലായി നടന്ന കലോത്സവത്തിന് പേര് നല്‍കിയിരുന്നത്. മരണവീടുകളില്‍ അരങ്ങേറുന്ന ഒരു കലാരൂപമാണ് തോറ്റക്കം.

മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കുവേണ്ടിയാണ് ഈ പേര് നല്‍കിയത്. മുതലാളിത്ത നയങ്ങളാല്‍ ഗ്രസിക്കപ്പെട്ട, സ്വകാര്യവല്‍ക്കരിക്കപ്പെട്ട, വില്‍ക്കപ്പെട്ട, വിലക്കപ്പെട്ട, സമകാലിക ഇന്ത്യക്ക് മൃതപ്രായമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ മിണ്ടാപ്രാണികളായി ചത്തൊടുങ്ങാതിരിക്കാന്‍ കലയുടെ പ്രതിരോധമാണിതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കലോത്സവത്തിന്റെ പ്രധാന വേദിക്ക് ബി.പി.സി.എല്‍ എന്നാണ് പേര് നല്‍കിയത്. രണ്ടാമത്തെ വേദി എയര്‍ ഇന്ത്യ. തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്യാര്‍ഡ്, ബി.എസ്.എന്‍.എല്‍ എന്നിങ്ങനെയായിരുന്നു അഞ്ച് വേദികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News