NationalNews

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പതിനാല് പേരുടെ ജീവനാണ് ദുരിതത്തിൽ ഇത് വരെ പൊലിഞ്ഞത്. അറുപത് പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന എൻഡിആർഎഫ് ഇൻസ്‌പെക്ടർ ഗൗരവ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിലെ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡാണ് തകർന്ന് വീണത്. അതേസമയം ബിൽബോർഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. പെട്രോൾ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോർഡിന്റെ ഇരുമ്പ് ഭാഗം വീണത്. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുൻഗണനയെന്ന് സംഭവത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.

പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. മുംബൈയിലെ എല്ലാ പരസ്യ ബോർഡുകളും പരിശോധിക്കാൻ പൊലിസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.

മുംബൈയിൽ മണിക്കൂറുകളായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതോടെ നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി. നഗരത്തിൽ പൊടിക്കാറ്റാണ് ആഞ്ഞടിക്കുന്നത്. ആകാശത്തിൽ ആകെ പൊടി നിറഞ്ഞതായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക്കൽ ട്രെയിൻ സർവ്വീസ്, മെട്രോ ട്രെയിൻ, വിമാനത്താവളം എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button