EntertainmentKeralaNews

‘അനുവാദം ചോദിക്കാതെ എന്നെ കെട്ടിപിടിച്ച് ഉമ്മവെച്ച ഒരാളാണ് ശ്രീനിവാസൻ, ഭാ​ഗ്യം ചെയ്ത അച്ഛൻ’; ബാലചന്ദ്ര മേനോൻ

കൊച്ചി:മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സംവിധായകനും നടനുമാണ്‌ ബാലചന്ദ്ര മേനോന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് താരം. ഇപ്പോഴിത ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് പങ്കുെവെച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.

ശ്രീനിവാസൻ വീണ്ടും ആരോ​ഗ്യം വീണ്ടെടുത്ത് അഭിനയത്തിലേക്ക് തിരിച്ച് വന്നുവെന്ന വാർത്ത നൽകിയ സന്തോഷത്തിലാണ് ബാലചന്ദ്ര മേനോൻ ശ്രീനിവാസനെ കുറിച്ച് വാചാലനായത്.

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ശ്രീനിവാസൻ വീണ്ടും സിനിമയിൽ സജീവമാകുന്നത്. വിനീതും ഷൈന്‍ ടോം ചാക്കോയും അന്‍സിബ ഹസനും അടക്കം ഒട്ടേറെ പേര്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്‌.

കീടമാണ് ശ്രീനിവാസന്റെ അവസാനം റിലീസ്‌ ചെയ്‌ത ചിത്രം. തിരിച്ചുവരവില്‍ അഭിനയം മാത്രമല്ല എഴുത്തുമുണ്ട്‌ ശ്രീനിവാസന്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് കുറുക്കന്റെ നിര്‍മാണം നിർവഹിക്കുന്നത്.

സുധീര്‍ കരമന, ശ്രീകാന്ത്‌ മുരളി, ജോജി ജോണ്‍, അശ്വത്‌ ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ‘കഴിഞ്ഞ ദിവസം എനിക്ക് വളരെ സന്തോഷം നൽകിയൊരു കാര്യം സുഖമില്ലാതിരുന്ന ശ്രീനിവാസൻ വീണ്ടും അഭിനയിക്കാൻ തുടങ്ങിയെന്ന വാർത്തയാണ്.’

‘അത് എന്നെപ്പോലൊരു വ്യക്തിക്ക് കൂടുതൽ ഫീൽ ചെയ്യാൻ കാരണം ഇതേപോലെ ഞാനും കുറച്ച് കാലം രോ​ഗാവസ്ഥയിൽ വീട്ടിൽ തന്നെ ഇരുന്ന് ദിവസങ്ങൾ തള്ളി നീക്കിയ ആളാണ്.’

‘ആ സമയത്ത് നാട്ടിൽ എന്തെല്ലാം കഥകളാണ് എന്നെ കുറിച്ച് പ്രചരിച്ചതെന്ന് എനിക്കറിയാം. അതുപോലെ ശ്രീനിവാസൻ ക്ഷീണിച്ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടിട്ട് കുറച്ച് നാൾ മുമ്പ് ആളുകൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലുണ്ട്.’

‘അതൊരു ഭാ​ഗ്യവാനായ അച്ഛനായതുകൊണ്ടാണ്. ശ്രീനിവാസന് അദ്ദേഹത്തിന്റേതായ രീതിയിലുള്ള നർമ്മവും മറ്റുമൊക്കെ വെച്ച് പ്രത്യേകം ഓഡിയൻസ് അ​ദ്ദേഹത്തിനുണ്ട്. ആദ്യം എനിക്ക് ശ്രീനിവാസനെ കുറിച്ച് കേട്ട് പരിചയമെ ഉണ്ടായിരുന്നുള്ളു.’

‘ഒരിക്കൽ ചിരിയോ ചിരി സിനിമ ഞാൻ ചെയ്യുന്ന സമയത്ത് ശ്രീനിവാസൻ ഒരു കഥ പറയാനായി എന്നെ കാണാൻ വന്നു. അന്ന് ചില ശാരീരിക അസ്വസ്ഥതകൾ മൂലം ആരെയും കണ്ടാൽ ചിരിക്കാനോ സംസാരിക്കാനോ ഉള്ള മാനസീകാവസ്ഥ എനിക്കുണ്ടായിരുന്നില്ല.’

‘ഞങ്ങളുടേത് പ്രതിപക്ഷ ബ​ഹുമാനത്തോടെയുള്ള ബന്ധമായിരുന്നു. എന്നോട് സിനിമയുടെ കഥ പറയാൻ വന്നിട്ട് പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ ശ്രീനിവാസൻ പിൻവാങ്ങും. പലതവണ പറയാൻ ശ്രീനിവാസൻ ശ്രമിച്ചു പക്ഷെ അ​ദ്ദേഹത്തിന് പറയാൻ സാധിച്ചില്ല.’

‘ശ്രീനിവാസൻ കഥ പറയാൻ വന്ന് അത് ചെയ്യാതെ മടങ്ങിപ്പോയത് എനിക്കും വിഷമമുണ്ടാക്കി. പിന്നീട് അദ്ദേഹം എന്റെ സിനിമയിൽ അഭിനയിച്ചു. ശേഷം പലപ്പോഴായി ഞങ്ങൾ കണ്ടുമുട്ടി. ഒന്നിച്ച് സമയം ചിലവഴിച്ചു.’

‘എന്നോട് എന്റെ അനുവാദം ചോദിക്കാതെ കെട്ടിപിടിച്ച് ഉമ്മവെച്ച ഒരാളാണ് ശ്രീനിവാസൻ. ഇന്നും അതിന്റെ കാരണം എനിക്ക് മനസിലായിട്ടില്ല. ഒരുമിച്ച് ഇരുന്ന് സംസാരിച്ച ശേഷം അവനവന്റെ മുറികളിലേക്ക് പോകുന്ന സമയത്താണ് അദ്ദേഹം ഓടി ചാടി വന്ന് എന്നെ കെട്ടി പിടിച്ച് ഉമ്മ വെച്ചിട്ട് പോയത്. അതിന്റെ കാരണം ഇന്നും ഞാൻ ചോദിച്ചിട്ടില്ല. സമയം കിട്ടിയില്ല.’

‘അദ്ദേഹം വീണ്ടും ഊർജസ്വലനായി വന്ന് അഭിനയിക്കുമ്പോൾ എല്ലാവിധ ആശംസകളും ഞാൻ അ​ദ്ദേഹത്തിന് നേരുകയാണ്’ എന്നാണ് ബാലചന്ദ്ര മേനോൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button