25.4 C
Kottayam
Sunday, May 19, 2024

‘കുഞ്ഞിനെ കൊന്ന അമ്മയെ വരെ ശ്രീലേഖ രക്ഷിക്കാന്‍ ശ്രമിച്ചു’; ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

Must read

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണ് ശ്രീലേഖ എന്നാണ് ജോ മോന്റെ ആരോപണം. എഎസ്പി ആയിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോന്‍ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞദിവസം ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജോമോന്റെ ആരോപണം.

സര്‍വ്വീസില്‍ ഇരിക്കെ ഒരു കേസിലും അന്വേഷണിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖയ്ക്കില്ല. ഇത്തരം തോന്നിവാസങ്ങള്‍ പറയാന്‍ ആണ് അവര്‍ മെനക്കെടുന്നത്. ചാനലിലും പത്രത്തിലുമെല്ലാം വീരവാദം മുഴക്കും. പ്രശസ്തി ലഭിക്കാന്‍ എന്തും പറയുന്ന ആളാണ് അവര്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കള്ളക്കഥകള്‍ മെനയാന്‍ ശ്രീലേഖ വിദഗ്ധയാണെന്ന് ഓരോ ഘട്ടത്തിലും തെളിഞ്ഞുകൊണ്ടരിക്കുകയാണെന്നും ജോമോന്‍ ആരോപിച്ചു. ശ്രീലേഖ പ്രശസ്തിക്കുവേണ്ടി എന്തുപറയുന്ന ആളാണ്..ഈ കാര്യത്തിലും ഈ പ്രതിയായിട്ടുള്ള ദിലീപിനെ രക്ഷിക്കാന്‍ കഥ പറയുകയാണ്, ജോ മോന്‍ പറഞ്ഞു.

അതേസമയം, ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന ശ്രീലേഖയുടെ വാദം തള്ളി ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ രംഗത്തെത്തിയിരുന്നു. ചിത്രം യഥാര്‍ത്ഥമാണെന്നും യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു.

കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ പറഞ്ഞിരുന്നു.

പള്‍സര്‍ സുനി പണത്തിനായി ചെയ്ത കുറ്റകൃത്യം, ദിലീപിനെ പ്രതിയാക്കിയത് മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണെന്നാണ് ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് ഏതോ ‘വന്‍ ‘ ശത്രു നടനെതിരെ നടത്തിയ കരുനീക്കങ്ങള്‍, വല്ലവനും പറയുന്നത് കേട്ട് പൊലീസ് തെളിവുണ്ടാക്കാന്‍ നടന്ന് അപഹാസ്യരാകുന്നു.

ഒപ്പം ഇത്രയും കാലം നടനും കുടുംബവും അനുഭവിച്ച സങ്കടങ്ങള്‍ കഷ്ടപ്പാടുകള്‍ അത് പൊതുജനം അറിയണം, അതിന് ഞാന്‍ എത്ര ചീത്തവിളി കേള്‍ക്കേണ്ടി വന്നാലും തുറന്ന് പറയുന്നു, വിശ്വസിക്കാവുന്നവര്‍ക്ക് വിശ്വസിക്കാം എന്നാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

പള്‍സര്‍ സുനി തങ്ങളെ ഉപദ്രവിച്ചതിനെ കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില നടിമാര്‍ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോള്‍ അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തില്‍ ഒരു അത്ഭുതവും ഇല്ലെന്നും ശ്രീലേഖ പറഞ്ഞു
വെളിപ്പെടുത്തല്‍ വിവാദമായതോടെ ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍. ശ്രീലേഖ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week