കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചത് 120 കിലോമീറ്റര്‍ വേഗതയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറി.

വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാനായി അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്‌സിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യം ഫോറന്‍സിക് ലാബില്‍ നല്‍കിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചതിനാലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ വേഗം സംബന്ധിച്ച എന്‍എബിഎല്‍ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയ്യാറാക്കേണ്ട അന്തിമ റിപ്പോര്‍ട്ട് മാത്രമാണ് ഇനി നല്‍കാനുള്ളത്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News