28.4 C
Kottayam
Wednesday, May 15, 2024

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്സ് തോല്‍വി;നാണം കെട്ട് ടീം ഇന്ത്യ

Must read

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി. 163 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറില്‍  131 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റു. 76 റണ്‍സെടുത്ത വിരാട് കോലി മാത്രമെ ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയുള്ളു.


ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ നാലു റണ്‍സെടുത്ത് മടങ്ങി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണില്‍ തുടങ്ങും. സ്കോര്‍ ഇന്ത്യ 245,131, ദക്ഷിണാഫ്രിക്ക 408.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 164 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും തുടക്കം മുതല്‍ അടിതെറ്റി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് മടങ്ങിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. 13-2ലേക്ക് വീണതിന് പിന്നാലെ കോലിയും ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ഗില്ലിനെ(26)യും ശ്രേയസ് അയ്യരെ(6)യും വീഴ്ത്തിയ യാന്‍സന്‍ ഇന്ത്യയുടെ നടുവൊടിച്ചു.

ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ എല്‍ രാഹുലും വിരാട് കോലിയും ക്രീസില്‍ നിന്നപ്പോള്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാമെന്ന പ്രതീക്ഷ ഉയര്‍ന്നെങ്കിലും രാഹുലിനെ)(4)യും തൊട്ടടുത്ത പന്തില്‍ അശ്വിനെയും വീഴ്ത്തി നാന്ദ്രെ ബര്‍ഗര്‍ ആ പ്രതീക്ഷയും തകര്‍ത്തു.

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ വിരാട് കോലി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ഷാര്‍ദ്ദുൽ താക്കൂര്‍(2), ജസ്പ്രീത് ബുമ്ര(0), മുഹമ്മദ് സിറാജ്(0) എന്നിവര്‍ പൊരുതാതെ വീണതോടെ കണ്ണും പൂട്ടി അടിച്ച കോലിയെ ഒടുവില്‍ യാന്‍സന്‍റെ പന്തില്‍ റബാഡ പറന്നു പിടിച്ചതോടെ ഇന്ത്യയുടെ പതനം പൂര്‍ണമായി. കോലിയും ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ നാലും മാര്‍ക്കോ യാന്‍സന്‍ മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റെടുത്തു.

നേരത്തെ 256-5 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് ശേഷം 408 റണ്‍സിന് ഓള്‍ ഔട്ടായി. 185 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും 19 റണ്‍സെടുത്ത ജെറാള്‍ഡ് കോട്സിയും ലഞ്ചിന് മുമ്പെ വീണെങ്കിലും അര്‍ധസെഞ്ചുറിയുമായി പിടിച്ചു നിന്ന മാര്‍ക്കോ യാന്‍സനാണ്(84) ദക്ഷിണാഫ്രിക്കക്ക് 163 റണ്‍സ് ലീഡ് സമ്മാനിച്ചത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ട ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ ടെംബാ ബാവുമ ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനിിറങ്ങിയല്ല.  ഇന്ത്യക്കായി ബുമ്ര നാലു വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week