സോളാർ ഗൂഢാലോചനക്കേസ്: ഗണേഷ് കുമാറിന് തിരിച്ചടി, കോടതിയിൽ നേരിട്ട് ഹാജരാകണം

കൊച്ചി: സോളാര്‍ ഗൂഡാലോചനക്കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഹൈക്കോടതി ഇടപെടില്ല.

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയിലാണ് ഗണേഷ് കുമാറിനെതിരേയും പരാതിക്കാരിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പരാതിക്കാരിയോടും ഗണേഷ് കുമാറിനോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊട്ടാരക്കര കോടതി സമന്‍സ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഗണേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി ഈ ഹര്‍ജിയില്‍ അന്തിമ വിധി പ്രഖ്യാപിച്ചത്.

ഈ മാസം പതിനെട്ടിന് ഗണേഷ് കുമാര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ അതിന് നിര്‍ബന്ധിക്കരുതെന്നും പത്ത് ദിവസത്തെ സാവകാശം നല്‍കണമെന്നും നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News