കൊറോണയെ മണത്തറിയാന്‍ ഇനി സ്‌നിഫര്‍ ഡോഗുകളും,നായ്ക്കളില്‍ പരിശീലനം ഉടന്‍

ലണ്ടന്‍:കൊവിഡ് 19 രോഗബാധ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിയ്ക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന സംഘടന.മലേറിയ രോഗികളെ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിയ്ക്കുന്നത് ഫലപ്രദമാണെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിനെ കണ്ടുപിക്കാനും നായ്ക്കളുടെ സേവനം ഗുണകരമാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.

പാര്‍ക്കിന്‍സണ്‍സ് രോഗം, ബാക്ടീരിയില്‍ ഇന്‍ഫക്ഷന്‍, കാന്‍സര്‍ എന്നിവ കണ്ടെത്താന്‍ ഇതിനു മുമ്പ് സ്നിഫര്‍ ഡോഗുകള്‍ എന്നറിയപ്പെടുന്ന നായ്ക്കളെ ഇവര്‍ പരിശീലിപ്പിച്ചിരുന്നു. രോഗബാധിതരുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു നായ്ക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ഈ നായ്ക്കള്‍ക്ക്് രോഗികളുടെ ശരീരോഷ്മാവ് ചെറിയ രീതിയില്‍ കൂടിയാല്‍ വരെ മണത്ത് കണ്ടുപിടിക്കാനുള്ള കഴിവുമുണ്ട്. എന്നാല്‍, രോഗികളുടെ മണം സുരക്ഷിതമായി ശേഖരിച്ച് നായ്ക്കള്‍ക്ക് നല്‍കാമെന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്.

മനുഷ്യന്റെ ശ്വാസോച്ഛ്വാസത്തെ ബാധിക്കുന്ന രോഗങ്ങളെല്ലാം തന്നെ ശരീരത്തിന്റെ സ്വതസിദ്ധമായ ഗന്ധത്തിന് മാറ്റം വരുത്താറുണ്ട്. അതിനാല്‍ തന്നെ കോവിഡ് 19 രോഗികളെ നായ്ക്കള്‍ക്ക് കണ്ടുപിടിക്കാനാവുമെന്ന് തന്നെയാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും പറയുന്നത്.

മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്സ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദര്‍ഹാം യൂണിവേഴ്സിറ്റി എന്നിവയുമായി ചേര്‍ന്നാണ് ഇതിനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ആറാഴ്ചയാണ് നായ്ക്കളെ പരിശീലിപ്പിക്കാനുള്ള സമയം. നായ്ക്കള്‍ക്ക് കോവിഡ് 19 രോഗബാധ മണത്ത് കണ്ടുപിടിക്കാനാവും എന്ന് വിശ്വസിക്കുന്നതായി മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്സിന്റെ സ്ഥാപകന്‍ ക്ലെയര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News