26.7 C
Kottayam
Monday, May 6, 2024

ഉറക്കത്തില്‍ ഭാര്യയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടു,മരണം ഉറപ്പാക്കുംവരെ കട്ടിലില്‍ ഉറങ്ങാതെ കുത്തിയിരുന്നു,അണലിയെവെച്ച് നടത്തിയ പരീക്ഷണം പരാജയപ്പെട്ടപ്പോള്‍ കൂട്ടുപിടിച്ചത് കരിമൂര്‍ഖനെ,പാമ്പിനേക്കാള്‍ വിഷമുള്ള ഭര്‍ത്താവിന്റെ മൊഴിയിങ്ങനെ

Must read

കൊല്ലം: പാമ്പിനേക്കാള്‍ വലിയ പകയില്‍ തക്കം പാത്തിരുന്നാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊന്നതെന്ന് വെളിവാകുന്നു.കടുത്ത വിഷമുള്ള കരിമൂര്‍ഖനേക്കൊണ്ട് ഭാര്യയെ കടിപ്പിച്ചതായാണ് ഇയാള്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറയുന്നത്.ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണവെപ്രളത്തോടെ പിടഞ്ഞ ഉത്രയുടെ മരണം ഉറപ്പാക്കിയശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാല് പേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ഉത്രയെ കൊല്ലുന്നതിനായി 10000 രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. തുടര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ സൂക്ഷിച്ചുവെന്നും പൊലീസ് പറയുന്നു.

വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്റെ ലക്ഷ്യം.

രാവിലെ എഴുന്നേല്‍ക്കുന്ന പതിവു മയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്. ഉത്രയും സൂരജും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവന്‍ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു.ഇതും സംശയത്തിന് ആക്കംമ കൂട്ടി.വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ തെളിവുകള്‍ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.

സൂരജിനും സുരേഷിനുമൊപ്പം സൂരജിന്റെ ബന്ധുവും ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. സൂരജിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തെറ്റ് ചെയ്ത മകന്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പാമ്പ് പിടുത്തക്കാരന്‍ വീട്ടില്‍ വന്നതായി സൂരജിന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതും അന്വേഷണത്തില്‍ വഴിത്തിരിവായി. സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന കാര്യം വീട്ടുകാര്‍ സമ്മതിക്കുന്നുണ്ട്.

ജനലുകള്‍ തുറക്കാത്ത എ സി മുറിയില്‍ പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയത്തിലാണ് ആദ്യ അന്വേഷണം പുരോഗമിച്ചത്. സൂരജിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചത്തില്‍ നിന്ന് പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധവും വ്യക്തമായി. മാര്‍ച്ച് 2 നാണ് സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റത്. ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ കഴിയവേ മെയ് ഏഴിന് രണ്ടാമത് പാമ്പ് കടിയേറ്റു. സൂരജ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് രണ്ട് തവണയും ഉത്രയെ പാമ്പ് കടിച്ചത്. ഉത്രയ്ക്ക് ഒരു വയസുള്ള കുട്ടിയുണ്ട്. കുട്ടി ഇപ്പോള്‍ സൂരജിന്റെ കുടുംബത്തിനൊപ്പമാണ്.

നേരത്തെ ഒരു വട്ടം വീട്ടില്‍വച്ച് പാമ്പിനെക്കണ്ടപ്പോള്‍ സൂരജ് നിസാരമായി പാമ്പിനെ ബാഗിനുള്ളിലാക്കിയത് ഉത്ര കണ്ടിരുന്നു. ഇക്കാര്യ വീട്ടുകാരോട് പറഞ്ഞതും. പാമ്പു പിടിത്തക്കാരെ കേന്ദ്രീകരിച്ച് അന്വനേഷം നടത്താന്‍ പോലീസിന് സഹായകരമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week