ഗായിക മഞ്ജരി വിവാഹിതയാകുന്നു

തിരുവനന്തപുരം:  ഗായിക മഞ്ജരി(Manjari) വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാൽവെച്ചു കയറി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാൽ’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിൻ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ശബ്ദം നൽകി. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ഒരിക്കൽ നീ പറഞ്ഞു’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ  ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.അതേസമയം, സ്റ്റാർ സിംഗർ സീസൺ 8ലെ വിധികർത്താവായിരുന്നു മഞ്ജരി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷോ അവസാനിച്ചത്. റിതു കൃഷ്‍ണയാണ് വിജയിയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News