ആക്‌സിയം 4 ദൗത്യം പൂർത്തിയായി; രണ്ടാമനായി പുറത്തിറങ്ങി ശുഭാംശു,ഇനി ഏഴുദിവസം നിരീക്ഷണം

കാലിഫോർണിയ: ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്.ദൗത്യ സംഘത്തിലെ ആദ്യത്തെ ആളായി പെഗ്ഗി വിറ്റ്സൻ ആണ് പുറത്തിറങ്ങിയത്. പിന്നാലെ രണ്ടാമനായി ശുഭാംശു ശുക്ല പേടകത്തിൽ നിന്ന് പുറത്തിറങ്ങി. മിഷൻ പൈലറ്റായിരുന്ന ശുഭാംശു. പിന്നാലെ സ്ലാവോസ് വിസ്നീവ്സ്‌കി, ടബോർ കാപു എന്നിവരും പിന്നാലെ പുറത്തിറങ്ങി. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.

ഇന്ത്യന്‍സമയം തിങ്കളാഴ്ച വൈകീട്ട് 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേര്‍പെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷര്‍). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്രതുടങ്ങി.

14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി. ഇതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News