ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലും; മൈസൂരു ബിഷപ്പിനെ സ്ഥാനത്തുനിന്ന്‌ നീക്കി വത്തിക്കാൻ

ബെംഗളൂരു: ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികളെ തുടര്‍ന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് നീക്കി വത്തിക്കാന്‍. ബിഷപ്പ് കനികദാസ് എ വില്യമിനോട് അവധിയില്‍ പോകാനാണ് വത്തിക്കാന്‍ നിര്‍ദേശിച്ചത്. പകരം ബെംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. 2018-ലാണ് ബെര്‍ണാര്‍ഡ് മോറസ് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്.

ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് വില്യമിനെതിരെ ഉയര്‍ന്നിരുന്നു. കുറച്ചുവര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു.

2019ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നല്‍കിയിരുന്നു.

സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങള്‍ വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News