വീട്ടില്‍ പാട്ടുപഠിയ്ക്കാന്‍ വന്ന ഒന്‍പതുവയസുകാരിയ്ക്ക് പീഡനം,റാന്നിയില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍

റാന്നി: പാട്ടുപഠിക്കാന്‍ വന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിനു ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പാട്ടുപഠിക്കാന്‍ വീട്ടില്‍ വന്ന ഒന്‍പതുകാരിയെ സമീപത്തുള്ള ഇയാളുടെ മകളുടെ വീടിന്റെ ഒന്നാം നിലയിലെത്തിച്ചാണ് പീഡിപ്പിച്ചത്.

കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുഞ്ഞ് മാതാവിനോട് വിവരം പറഞ്ഞു.എന്നാല്‍ കേസൊതുക്കാന്‍ സിപിഎം നേതാവ് ഇടപെട്ടതായാണ് ആരോപണമുയര്‍ന്നിരുന്നു. എസ്പിക്ക് വിവരം കിട്ടി മണിക്കൂറുകള്‍ക്ക് അകം കവി കൂടിയായ അലിയാര്‍ എരുമേലി അകത്തായി.

കുട്ടി സംഭവം വീട്ടില്‍ പറഞ്ഞുവെന്ന് മനസിലായതോടെയാണ് അലിയാര്‍ക്ക് വേണ്ടി ബന്ധുവായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം സലാഹുദ്ദീന്‍ ഭീഷണിയുമായി എത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. രാജു ഏബ്രഹാം എംഎല്‍എയുടെ പേര് പറഞ്ഞായിരുന്നവത്രേ ഭീഷണി. കുട്ടിയുടെ വീടിനടുത്തുള്ള ആശാവര്‍ക്കര്‍ വിവരം അറിഞ്ഞെങ്കിലും പ്രതിയെയും സിപിഎം നേതാവിനെയും ഭയന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രതിയുടെ ഭാര്യ സ്ഥലത്തെ അംഗന്‍വാടി വര്‍ക്കറും സിപിഎമ്മിന്റെ സംഘടനാ ഭാരവാഹിയുമാണ്.

വിവരം അറിഞ്ഞ് കുട്ടിയുമായി അടുത്തു ബന്ധമുള്ള ചിലര്‍ ഒരു ജനപ്രതിനിധി മുഖേനെ മാധ്യമങ്ങളെ ബന്ധപ്പെടുകയായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഈ വിവരം രഹസ്യാന്വേഷണ വിഭാഗം മുഖേനെ ഇന്നലെ രാത്രി എസ്പിക്ക് കൈമാറി. ഉടന്‍ തന്നെ നടപടി എടുക്കാന്‍ റാന്നി ഇന്‍സ്പെക്ടറെ എസ്പി ചുമതലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ തന്നെ കുഞ്ഞിന്റെ മൊഴി എടുത്ത് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അലിയാര്‍ നേരത്തെയും ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News