റെയിൽവേ സ്‌റ്റേഷനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി |

ലഖ്‌നൗ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് 24-ാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.

മാന്യമായരീതിയില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ ആളാണ് അമ്മയ്ക്കരികില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആദ്യം ഉറങ്ങികിടക്കുന്ന ആളുകളെ നോക്കി പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ട് നടന്ന പ്രതി, തിരികെയെത്തി പരിസരം വീക്ഷിച്ചശേഷം അമ്മയ്ക്കരികില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ കൈക്കലാക്കിയ ശേഷം ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടിരക്ഷപ്പെടുകയും ചെയ്തു.

കുഞ്ഞിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഥുര പോലീസും റെയില്‍വേ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അലിഗഢ്, ഹത്രാസ് തുടങ്ങിയ മേഖലകളിലും പോലീസ് സംഘം വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. സംഭവത്തില്‍ മഥുര ജിആര്‍പി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മഥുര പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News