CrimeKeralaNews

പ്രവാസിയുടെ ദുരൂഹ മരണം; ഏഴ് പേർ കസ്റ്റഡിയിൽ

മലപ്പുറം: വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മർദനമേറ്റ പ്രവാസി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് മരിച്ചത്. കേസിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തു.അബ്ദുൾ ജലീലിനെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളാണ് കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയിക്കുന്നത്.കാറിൽ ഇയാൾ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വെള്ളക്കാറിലാണ് രാവിലെ  അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹ്യ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മ‍ദ്ദനമേറ്റ പാടുകളാണുള്ളത്. യഹ്യ ഒളിവിലാണ്. അബ്ദുൾ ജലീലിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ ഇന്നലെയാണ് മരിച്ചത്.

ഈ മാസം പതിനഞ്ചിനാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. സുഹൃത്തിനൊപ്പമാണെന്ന് കുടുംബത്തെ അറിയിച്ചു. പിന്നീട് വിവരമൊന്നുമില്ലാതായി. ഇതോടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യാഹിയയാണ് ആശുപത്രിയിലെത്തിച്ചതെന്ന് തിരിച്ചറിഞ്ഞത്.

വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം താൻ വീട്ടിലേക്ക് എത്താമെന്നും അബ്ദുൽ ജലീൽ തന്നെ ഫോണിൽ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. 

15 ന് നാട്ടിലെത്തിയ ജലീലിനെ കൂട്ടിക്കൊണ്ട് വരുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വെച്ച് വരേണ്ടതില്ലെന്ന് വിളിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ വീട്ടിലേക്ക് വന്നു. രാത്രി  പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് ഇന്ന് വരാനാകില്ലെന്നും നാളെ രാവിലെയെത്താമെന്നും അറിയിച്ചു. പിറ്റേന്നും ഫോണിൽ വിളിച്ച് ഇത് തന്നെ സംഭവിച്ചു. 18 ാം തിയ്യതി വരെയിങ്ങനെ സംഭവിച്ചു. പിന്നെ ഒരു ഫോൺ കോളോ വിവരങ്ങളോ ഇല്ലാതായി. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്റ്റേഷനിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ഭ‍ര്‍ത്താവ് ജലീലിന്റെ കോള് വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ  ഫോണിൽ വിളിച്ചു, കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു. എവിടെയാണുള്ളതെന്ന എന്റെ ചോദ്യത്തിന് സ്ഥലം അറിയില്ല എന്നാണ് മറുപടി നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button