'പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമം, മനുഷ്യക്കടത്ത്'; കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകൾ

'പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമം, മനുഷ്യക്കടത്ത്'; കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകൾ

ന്യൂഡൽഹി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. ഗുരുതര വകുപ്പുകളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറിൽ ആരോപണമുണ്ട്.

വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വൈകിട്ട് 5.30 ഓടെയായിരുന്നു എഫ്ഐആർ രേഖപ്പെടുത്തിയത്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. സിസ്റ്റർ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആർ. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകൾ ഉദ്ദേശിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു.

പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു. ഇവർ ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News