രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎമ്മിൽ നിന്നും മന്ത്രിമാരാവാൻ സാധ്യത ഇവർക്ക്, വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്?

തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായി.മുഖ്യമന്ത്രിയുൾപ്പെടെ 13 അംഗങ്ങളാകും സി.പി.എമ്മിൽനിന്ന് മന്ത്രിസഭയിലെത്തുക.കെ.കെ. ശൈലജ മന്ത്രിയായി തുടരും.ശൈലജയ്ക്കൊപ്പമുള്ള മറ്റ് രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവരും മന്ത്രിസഭയിലെത്തും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരും മന്ത്രിമാരാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എൻ. വാസവൻ,സി.എച്ച്. കുഞ്ഞമ്പു, സജി ചെറിയാൻ, എം.ബി. രാജേഷ് എന്നിവർക്കും മന്ത്രി സ്ഥാനമുണ്ടാവും.

തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവൻകുട്ടി മന്ത്രിസഭയിലെത്തിയേക്കും.
വനിതകളിൽ മികച്ച വിജയം നേടിയ വീണ ജോർജ്, കാനത്തിൽ ജമീല എന്നിവരിൽ ഒരാളും മന്ത്രിസഭയിൽ ഉണ്ടാവും .വനിതാ സ്പീക്കറെ പരീക്ഷിച്ചാൽ വീണ ജോർജിന്റെ പേരിനാകും മുൻതൂക്കം.

സി.ഐ.ടി.യു പ്രാതിനിധ്യം പരിഗണിച്ച് മലപ്പുറത്തുനിന്ന് പി. നന്ദകുമാറിന് സാധ്യതയുണ്ട്. മുതിർന്ന നേതാക്കളിൽ പി. മമ്മിക്കുട്ടിയുടെ പേരും പരിഗണനയിൽ വന്നേക്കും. മലപ്പുറം പ്രാതിനിധ്യമായി വി.അബ്ദുറഹ്മാന്റെ പേരും ഉയരുന്നുണ്ട്.

കനത്ത തോൽവിയ്ക്കു പിന്നാലെ
പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News