മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം

കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ടാണ് പിന്തുണയെന്നും എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്.ഡി.പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പറഞ്ഞു.

മൂന്ന് മുന്നണികളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടല്‍. 2011ലും, 2016ലും, ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.ഐ.എം വി.വി രമേശനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

അതേസമയം യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എസ്.ഡി.പി.ഐ തീരുമാനത്തില്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News