കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുഴത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി അഫ്സല്‍, അമ്പതേക്കര്‍ സ്വദേശി താഹ താഹക്കുട്ടി, നെല്ലിമൂട് സ്വദേശി സുഫിയാന്‍ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയാലായത്.

അഞ്ചല്‍ ഭാഗത്ത് നിന്നാണ് ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുളത്തുപ്പുഴ നെല്ലിമുട് സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ഷിബിന് നേരെയായിരുന്നു ഇവരുടെ ആക്രമണം.

കണ്ണൂരില്‍ നിന്നു ലോറിയില്‍ ചെങ്കല്‍ കയറ്റിവന്ന ഷിബിന്‍ പുലര്‍ച്ചെ ഇത്തിക്കരയില്‍ ദേശീയ പാതയോരത്ത് ലോറി നിര്‍ത്തിയിട്ട് വിശ്രമിക്കവെയായിരുന്നു ആക്രമണം. ഓട്ടോയിലും ബൈക്കിലുമായി എത്തിയ അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് ഷിബിനെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ആ സമയത്ത് ദേശീയ പാതയിലുണ്ടായിരുന്ന തിരക്കുകാരണം തട്ടികൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുളത്തുപ്പുഴയില്‍ നടന്ന ഡിവൈഎഫ്ഐ എസ്ഡിപിഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് വാഹനം പുറപ്പെട്ടപ്പോള്‍ മുതല്‍ ഷിബിന്റെ കൂടെയുണ്ടായിരുന്ന സഹായിയില്‍ നിന്ന് അഫ്സല്‍ വിവരങ്ങളറിഞ്ഞിരുന്നു. അഫ്സലിനായി പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News