32.3 C
Kottayam
Monday, May 6, 2024

ഇനി ഏഴല്ല, എട്ട്; പുതിയ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം;തകൃതിയായ ചര്‍ച്ചകള്‍

Must read

ലണ്ടൻ: മുമ്പൊക്കെ നാം നവ ഗ്രഹങ്ങൾ എന്നായിരുന്നു ചെറിയ ക്ലാസുകളിൽ പഠിച്ചിരുന്നത്. എന്നാൽ ശാസ്ത്രം പുരോഗമിച്ചതോടെ, ഈ സങ്കൽപ്പം മാറുകയും പ്ലൂട്ടോ ഗ്രഹം അല്ലാതെ ആവുകയും ചെയ്തു. ഇതുപോലെ ഏഴ് വൻകരകൾ എന്ന് നാം പഠിച്ചത് തിരുത്താനുള്ള സമയമായെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സമുദ്രാന്തർഭാഗത്ത് 3,500 അടി ആഴത്തിൽ ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തിയതിനെ ചൊല്ലിയാണ് ഇപ്പോൾ ശാസ്ത്ര സംവാദങ്ങൾ പുരോഗമിക്കുന്നത്.

സീലാൻഡിയ അഥവാ തെ-റിയു-അ-മാവി എന്നാണ് ഈ പുതിയ ഭൂഖണ്ഡത്തിന് ,ഭൗമശാസ്ത്രജ്ഞരും ഭൂചലനഗവേഷകരുമടങ്ങുന്ന ഒരു സംഘം ഇട്ടിട്ടുള ്പേര്. ഇതിന്റ പരിഷ്‌ക്കരിച്ച ഭൂപടവം ഗവേഷകർ പുറത്തുവിട്ടു. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ശേഖരിച്ച പാറക്കഷണങ്ങളുടേയും മണ്ണിന്റേയും പരിശോധനയിലൂടെയാണ് സീലാൻഡിയയുടെ ഏകദേശ ആകൃതിയും പ്രകൃതിയും ഗവേഷകർ അനുമാനിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ വിശദവിവരം ടെക്ടോണിക്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1672-ലാണ് എട്ടാമതൊരു ഭൂഖണ്ഡത്തെ കുറിച്ച് ഡച്ച് നാവികനായ ആബേൽ ടാസ്മാൻ സൂചിപ്പിച്ചത്. പസഫിക് അഥവാ ശാന്തസമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു ഭൂഖണ്ഡം സ്ഥിതിചെയ്യുന്നുണ്ടെന്ന സംശയം ടാസ്മാൻ പങ്കുവെച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടിയുള്ള ടാസ്മാന്റെ യാത്രകൾ പുതിയ സമുദ്രമാർഗങ്ങളുടേയും പുതിയ കരകളുടേയും കണ്ടുപിടിത്തത്തിന് വഴിയൊരുക്കി. സീലാൻഡിയയെ കുറിച്ച് ടാസ്മാൻ രേഖപ്പെടുത്തിയ സൂചനകൾ 1895-ൽ സ്‌കോട്ടിഷ് പ്രകൃതി ശാസ്ത്രജ്ഞനായ സർ ജയിംസ് ഹെക്ടർ ശേഖരിച്ചു.

സമുദ്രാന്തർഭാഗത്തുള്ള സീലാൻഡിയയുടെ ജലോപരിതലത്തിലുള്ള അവശേഷിപ്പാണ് ടാസ്മാൻ എത്തിച്ചേർന്ന ന്യൂസിലാൻഡ് എന്ന് ഹെക്ടർ അനുമാനിച്ചു. പിന്നീട് 1960 വരെ സീലാൻഡിയയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നില്ല. സമുദ്രത്തിന്റെ ഉൾഭാഗത്ത് വിസ്തൃതിയേറിയ ഭൗമഭാഗമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ വിശ്വസിച്ചു, ദൈർഘ്യമേറിയ ഇടവേളകളിലൂടെ ഗവേഷണങ്ങൾ തുടർന്നു. തെളിവ് ലഭിക്കുന്ന പക്ഷം എട്ടാമത്തെ ഭൂഖണ്ഡമെന്നത് യാഥാർഥ്യമാണെന്ന് ലോകത്തോട് പറയാമെന്ന് ഗവേഷകർ കണക്കുകൂട്ടി.

1995-ൽ അമേരിക്കൽ ജിയോഫിസിസ്റ്റായ ബ്രൂസ് ലൂയെൻഡിക്കാണ് ഈ പ്രദേശത്തെ ഭൂഖണ്ഡമായി കണക്കാക്കാമെന്ന് പറയുകയും സീലാൻഡിയ എന്ന പേര് നൽകുകയും ചെയ്തു. ഒടുവിൽ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീലാൻഡിയയുടെ വ്യക്തമായ രൂപരേഖ ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം ഓസ്‌ട്രേലിയയുടെ വലിപ്പമുണ്ട് സീലാൻഡിയയ്ക്ക്. ബിബിസി യുടെ റിപ്പോർട്ടനുസരിച്ച് 1.89 ദശലക്ഷം ചതുരശ്ര മൈൽ (4.9 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുണ്ട് ഈ ഭൂഖണ്ഡത്തിന് മഡഗസ്സ്‌കറിന്റെ ആറിരട്ടി വലിപ്പം.

ഏറ്റവും ചെറുതും ലോലമായതും പ്രായം കുറഞ്ഞതുമായ എട്ടാമത്തെ ഭൂഖണ്ഡമെന്ന് ഗവേഷകസംഘം പറയുന്നു. ഇതിന്റെ 94 ശതമാനവും ജലത്തിനടിയിലാണ്. ന്യൂസിലാൻഡിന് സമാനമായി ദ്വീപുകളുടെ സമൂഹം സീലാൻഡിയയിലുണ്ട്. സീലാൻഡിയയെ കുറിച്ചുള്ള പഠനം എല്ലായ്‌പോഴും പ്രയാസമേറിയതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സീലാൻഡിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുകയാണ് ശാസ്ത്രസംഘം.

ഈ ഭാഗത്തുനിന്ന് ശേഖരിച്ച പാറകളുടേയും മറ്റു പദാർഥങ്ങളുടേയും പഠനത്തിൽനിന്ന് ഈ പ്രദേശത്തിന്റെ ഭൗമഘടനയ്ക്ക് പശ്ചിമ അന്റാർട്ടിക്കയുടേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ വൻകരയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്ക് വഴിതെളിച്ചേക്കും.

സമുദ്രാന്തർഭാഗത്ത് 3,500 അടി ആഴത്തിലാണ് സീലാൻഡിയയുടെ സ്ഥാനമെന്നാണ് നിഗമനം. ഇതിനെക്കുറിച്ചുള്ള സ്ഥിരീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കൂടാതെ സീലാൻഡിയയെ ഭൂഖണ്ഡം എന്നു വിളിക്കേണ്ടതുണ്ടോ എന്നതിലും സംവാദം നടക്കുന്നുണ്ട്. കൃത്യമായി നിർവചിക്കപ്പെട്ട അതിർത്തികളുള്ളതും ഒരു ദശലക്ഷം ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതുമായ ഭൂഭാഗമാണ് ഭൂഖണ്ഡം എന്നതുകൊണ്ട് അർഥമാക്കുന്നത്. കൂടാതെ ഉപരിഭാഗം സമുദ്രത്തിന്റെ പുറംപാളിയേക്കാൾ കടുപ്പമുള്ളതാവുകയും വേണം.

ഭൂഖണ്ഡമെന്ന നിർവചനത്തിന്റെ നിബന്ധനകൾ അലങ്കരിക്കുന്നുണ്ടെങ്കിലും സമുദ്രത്തിന്റെ ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സീലാൻഡിയയെ വൻകരയായി കണക്കാനാകുമോയെന്ന വിപരീതാഭിപ്രായവും ഉയർന്നിട്ടുണ്ട്. എന്തായാലും സീലാൻഡിനെക്കുറിച്ചുള്ള രഹസ്യങ്ങൾ വൈകാതെ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച് ഗൗരവമായ സംവാദങ്ങൾ നടന്നുകൊണ്ടിരിക്കയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week