കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു ഇഡി; പരിശോധനയില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും പിടികൂടി

ബംഗളൂരു: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് ഇ ഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് അറസ്റ്റ്. ആറോളം കേസുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുളളത്. ഓഗസ്റ്റ് ആദ്യം സതീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും സതീഷ് കൃഷ്ണ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു.

ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ടുള്ള മുന്‍പ് നടത്തിയ പരിശോധനയില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. എംഎല്‍എയുടെയും കൂട്ടുപ്രതികളുടേയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. സെയ്ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീമല്ലികാര്‍ജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്.

വനം വകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് കാര്‍വാറിലെ ബെലെക്കേരി തുറമുഖത്തുനിന്ന് മോഷ്ടിച്ചുകടത്തിയെന്നാണ് ആരോപണം. 2010ല്‍ രജിസ്റ്റര്‍ ചെയ്തത കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണക്കോടതി ഏഴുവര്‍ഷം കഠിന തടവ് വിധിച്ചിരുന്നെങ്കിലും കര്‍ണാടക ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. പിന്നാലെയാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News