KeralaNews

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് പ്രതി സരിത എസ്.നായർ

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായർ. പക്ഷെ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള  തെളിവ് ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് മൂന്നാമതൊരു കക്ഷിക്ക് നൽകാനാകില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.

പകർപ്പിന് വേണ്ടി ഇനി  ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്ന് സരിത ആരോപിച്ചു. അതിന്റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി. 

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന  സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തന്നെക്കുറിച്ചും രഹസ്യമൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കോടതിയെ സമീപിച്ചത്. എന്നാൽ മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഡാലോചനാ കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയും പിസി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നുമാണ് സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ മൊഴി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button