കളിക്കുമുമ്പ് രോഹിത്തുമായി ചർച്ച, പിന്നാലെ പ്രതീക്ഷ, സഞ്ജുവിനെ ഫൈനലിലും കളിപ്പിച്ചില്ല;മലയാളി താരത്തിന് നിരാശയോടെ മടക്കം

ബാര്‍ബഡോസ്: നീണ്ട നാളത്തെ കിരീട വരള്‍ച്ചയ്ക്കുശേഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിരിയ്ക്കുകയാണ് ഫൈനലിലെങ്കിലും ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസണ് അവിടെയും ഇടം ലഭിക്കാതിരുന്നത് ആരാധകര്‍ക്ക് നിരാശയായി. ഫൈനല്‍ മത്സരത്തിനു മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഞ്ജുവുമായി മൈതാനത്ത് ദീര്‍ഘനേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സഞ്ജു ഫൈനലിനുണ്ടാകുമെന്ന പ്രതീക്ഷയും ആരാധകരില്‍ ഉണര്‍ന്നു. എന്നാല്‍, ടോസിനു ശേഷം ടീമില്‍ മാറ്റമൊന്നും ഇല്ലെന്ന് രോഹിത് അറിയിക്കുകയായിരുന്നു.

ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമിലോ സ്‌ക്വാഡിലോ ഒരു മലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നു. 1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ കണ്ണൂരുകാരന്‍ സുനില്‍ വാല്‍സനായിരുന്നു ടീമിലുണ്ടായിരുന്നത്. 2007 ടി20 ലോകകപ്പ് നേടുമ്പോഴും 2011 ഏകദിന ലോകകപ്പ് നേടുമ്പോഴും എസ്. ശ്രീശാന്ത് ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇത്തവണ ആ ഭാഗ്യം സഞ്ജുവിന് കൈവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

മധ്യനിരയില്‍ ശിവം ദുബെ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഫൈനലില്‍ സഞ്ജുവിന് ഇടംലഭിച്ചേക്കുമെന്ന സൂചനയും ഉണ്ടായിരുന്നു.എന്നാല്‍ ടൂര്‍ണ്ണമെന്റിലുടനീളം ഒരേ ടീമിനെകളത്തിലിറക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു.ദുര്‍ബലരായ ടീമുകള്‍ക്കെതിരെ നടന്ന കളികളില്‍ പോലും ലോകോത്തര താരമായ സഞ്ജുവിനെ കളത്തിലിറക്കാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News