മുംബൈ: ട്വന്റി-20 ലോകകപ്പിൽ വിൻഡീസിനെതിരേ നടത്തിയ തകർപ്പൻ പ്രകടനത്തിൽ റാങ്കിങ്ങിൽ കുതിച്ചുകയറി മലയാളി താരം സഞ്ജു സാംസൺ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി-20 ബാറ്റിങ് റാങ്കിങ്ങിൽ 25 സ്ഥാനമാണ് സഞ്ജു മെച്ചപ്പെടുത്തിയത്. 40-ാം റാങ്കിലേക്കാണ് എത്തിയത്. വിൻഡീസിനെതിരേ 97 റൺസുമായി താരം പുറത്താകാതെ നിന്നിരുന്നു.
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയാണ് ഒന്നാമത്. 874 പോയന്റാണുള്ളത്. പാകിസ്താൻ്റെ സാഹിബ്സാദ ഫർഹാൻ 848 പോയന്റുമായി രണ്ടാമതുണ്ട്. ഇഷാൻ കിഷൻ നാലാമതും തിലക് വർമ ആറാമതുമെത്തി. സൂ ര്യകുമാർ യാദവ് ഒരു സ്ഥാനം താഴോട്ടിറങ്ങി ഏഴാംസ്ഥാനത്താണ്. ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം റാങ്കിൽ തുടരുന്നു.
വ്യാഴാഴ്ച ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫോം ഔട്ടായതിനാൽ ആദ്യ മത്സരങ്ങളിൽ ഇലവനിൽ ഇടംകിട്ടാതിരുന്ന സഞ്ജു സെമി ഫൈനലാകുമ്പോൾ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ 50 പന്തിൽ 97 റൺസുമായി പുറത്താകാതെനിന്ന സഞ്ജുവിൽനിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു.
മറ്റൊരു ഓപ്പണർ അഭിഷേക് ശർമ ഫോമിലല്ലാത്തതിനാൽ പ്രത്യേകിച്ചും. അഭിഷേക്, ഇഷാൻ കിഷൻ എന്നിവർ ഓപ്പണറായും വൺഡൗണായി തിലക് വർമയും വരുമ്പോൾ തുടരെ മൂന്നു ഇടംകൈ ബാറ്റർമാർ ഇറങ്ങുന്ന സാഹചര്യമായിരുന്നു. ഇത് മുതലെടുത്ത് ഓഫ്‌സ്പിന്നർമാരെ തുടക്കത്തിലേ ബൗളിങ്ങിന് കൊണ്ടുവന്ന് വിക്കറ്റെടുക്കുന്നത് പതിവായതോടെയാണ് സഞ്ജുവിനെ വീണ്ടും ഇറക്കിയത്. ആ നീക്കം ഫലിച്ചു.
Malayali cricketer Sanju Samson has made a significant leap in the ICC T20I batting rankings following his stellar performance against the West Indies. After an unbeaten 97-run knock, Sanju climbed 25 spots to reach the 40th position. This remarkable advancement highlights his growing impact in international cricket and solidifies his position as a key player in the Indian T20 squad.

