![](https://breakingkerala.com/wp-content/uploads/2022/06/sanju-v-samson.jpg)
പോർട്ട് ഓഫ് സ്പെയിൻ (ട്രിനിഡാഡ്): ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയരായ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. വിൻഡീസ് നിരയിൽ കോവിഡ് ബാധിതനായ ജെയ്സൻ ഹോൾഡർ ഇന്നു കളിക്കുന്നില്ല. നിക്കോളാസ് പുരാനാണ് വിൻഡീസിനെ നയിക്കുന്നത്. ക്വീൻസ് പാർക്ക് ഓവലിലാണ് മത്സരം. ഡിഡി സ്പോർട്സ് ചാനലിലും ഫാൻകോഡ് മൊബൈൽ ആപ്പിലും തൽസമയം.
![](https://breakingkerala.com/wp-content/uploads/2022/07/india-vs-west-indies-toss.jpg)
ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചെഹൽ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
വെസ്റ്റിൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), കൈൽ മയേഴ്സ്, ഷർമ ബ്രൂക്സ്, ബ്രാണ്ടൻ കിങ്, നിക്കോളാസ് പുരാൻ (ക്യാപ്റ്റൻ), റൂവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്, അകീൽ ഹുസൈൻ, ഗുഡകേഷ് മോട്ടി
ആരാധകരുടെ ആകാംക്ഷയേറിയ കാത്തിരിപ്പിനു വിരാമമിട്ടാണ് സഞ്ജു ടീമിൽ ഇടംപിടിച്ചത്. സഞ്ജു ഏകദിനത്തിൽ അരങ്ങേറിയിട്ട് നാളെ ഒരു വർഷം തികയുകയാണ്. കഴിഞ്ഞ ജൂലൈ 23ന് ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു കന്നിമത്സരം. 46 പന്തിൽ 46 റൺസായിരുന്നു നേടിയത്. ബി ടീം കോച്ചായിരുന്ന ദ്രാവിഡിന്റെ നേതൃത്വത്തിലായിരുന്നു അന്ന് യുവ ടീമിന്റെ ലങ്കൻ പര്യടനം. ധവാനായിരുന്നു ക്യാപ്റ്റൻ. ഇത്തവണ വിൻഡീസിലും അതേ കോച്ചും ക്യാപ്റ്റനും തന്നെയാണ് എന്ന സവിശേഷതയുമുണ്ട്.
ട്വന്റി20 ലോകകപ്പ് അടുക്കാറായ സമയത്തു 2 രാജ്യങ്ങൾ തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് എന്താണ് പ്രസക്തി? അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ യോഗ്യതയ്ക്കുള്ള സൂപ്പർ ലീഗിൽ ഉൾപ്പെടാത്ത മത്സരങ്ങൾ എന്തിനാണ് നടത്തുന്നത്? ഏകദിന ക്രിക്കറ്റ് ഇനി എത്ര കാലമുണ്ടാകും? ഇത്തരം താത്വികമായ ചോദ്യങ്ങൾക്കിടെയാണ് ഇന്ത്യയുടെ യുവനിരയും വെസ്റ്റിൻഡീസും 3 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ കളിക്ക് ഇറങ്ങുന്നത്.
താരങ്ങളുടെ ധാരാളിത്തംമൂലം മധ്യനിരയിൽ ആർക്കൊക്കെ അവസരം നൽകുമെന്നതാണ് ഇന്ത്യ നേരിടുന്ന തലവേദന. ഹൂഡയും സൂര്യകുമാറും ഉറപ്പാണെന്നാണ് സൂചന. ഷോർട്ട് പിച്ച് ബോളിങ്ങിനെതിരെ വൻ പരാജയമായി മാറിയ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തണോ എന്ന ചോദ്യവും ഉയരാം. ക്വീൻസ് പാർക്ക് ഓവലിലെ പിച്ച് ഏകദിനത്തിന് യോജിച്ചതാണെന്നാണ് പ്രതീക്ഷ. 2019നു ശേഷം ഇവിടെ രാജ്യാന്തര മത്സരങ്ങൾ നടക്കാത്തതിനാൽ ഇക്കാര്യത്തിൽ ഉറപ്പു പറയാനാവില്ല.