ഓരോ പ്രാവശ്യം തോല്‍ക്കുമ്പോള്‍ ഓരോരുത്തരെ മിസോറാമിലേയ്ക്ക് അയച്ച് പ്രശ്നം പരിഹരിക്കുന്നത് തെറ്റ്, അങ്ങയുടെ പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം മറ്റൊന്ന്; മോദിയോട് സന്ദീപാനന്ദഗിരി

കൊച്ചി: കേരളത്തില്‍ ബിജെപി പാര്‍ട്ടി ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം എപ്പോഴെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിക്കാത്തതില്‍ അവിടുത്തേക്ക് ദുഖവും അമര്‍ഷവും ഉണ്ടായി എന്ന് അറിയാന്‍ കഴിഞ്ഞു.

കേരളത്തില്‍ എന്തുകൊണ്ടാണ് അങ്ങയുടെ പാര്‍ട്ടി ഗതി പിടിക്കാത്തത് എന്നതിന്റെ ശരിയായ കാരണം അങ്ങ് കണ്ടെത്തിയിട്ടുണ്ടോ? പകരം അങ്ങ് ഓരോ പ്രാവശ്യം തോല്‍വി നേരിടുമ്പോള്‍ ഇവിടെയുള്ള പാര്‍ട്ടി നേതൃനിരയിലുള്ളവരെ മിസോറാമിലേക്ക് അയച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതുന്നു. ഇത് ഒരു ശരിയായ നടപടിയോ പരിഹാരമോ അല്ല. കേരളത്തില്‍ അങ്ങയുടെ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണം കേരളത്തിലെ നേതാക്കന്മാരുടെ കഴിവുകേടോ കൊള്ളരുതായ്മയോ അല്ലെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവരെല്ലാം കഴിവുള്ളവരും കൊള്ളാവുന്നവരുമാണ്.പ്രശ്നം കേരളത്തിലല്ല അങ്ങ് ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നിലപാടുകളിലാണ്. ഉദാഹരണത്തിന് ഇവിടെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടതില്‍ അങ്ങയുടെ പങ്ക് വളരെ വലുതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അങ്ങ് ഇവിടെ വന്നപ്പോള്‍ ജയ് ശ്രീരാം എന്ന് നോര്‍ത്ത് ഇന്ത്യയില്‍ വിളിക്കുന്നതുപോലെ ഉച്ചത്തില്‍ സ്വാമിയേ ശരണമയ്യപ്പാ എന്നും കൂട്ടത്തില്‍ ഏറ്റുമാനൂരപ്പനും വൈക്കത്തപ്പനും ശ്രീപത്മനാഭനും ജയ് വിളിച്ചപ്പോഴേ ജനം നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തു.

അങ്ങയില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ദ്ധനവിന്റെ കാരണം,തിരുവനന്തപുരം വിമാനത്താവളം മുതല്‍ പല പൊതുമേഖലാസ്ഥാപനങ്ങളും വില്‍ക്കുന്നതെന്തിന് ,നോട്ട് നിരോധനം കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങള്‍,കേരളത്തിനു വേണ്ടി തന്നുകൊണ്ടിരിക്കുന്ന കേന്ദ്രപദ്ധതികള്‍ ഇതെല്ലാം പറയുന്നതിനു പകരം ശരണം വിളിച്ചാല്‍ ഇന്ത്യയില്‍ മറ്റിടങ്ങളിലെപ്പോലെ അത് ഇവിടെ ചിലവാവില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു.????
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിക്കാത്തതില്‍ അവിടുത്തേക്ക് ദുഖവും അമര്‍ഷവും ഉണ്ടായി എന്ന് അറിയാന്‍ കഴിഞ്ഞു.
കേരളത്തില്‍ എന്തുകൊണ്ടാണ് അങ്ങയുടെ പാര്‍ട്ടി ഗതി പിടിക്കാത്തത് എന്നതിന്റെ ശരിയായ കാരണം അങ്ങ് കണ്ടെത്തിയിട്ടുണ്ടോ?
പകരം അങ്ങ് ഓരോ പ്രാവശ്യം തോല്‍വി നേരിടുമ്പോള്‍ഇവിടെയുള്ള പാര്‍ട്ടി നേതൃനിരയിലുള്ളവരെ മിസോറാമിലേക്ക് അയച്ച് പ്രശ്‌നം പരിഹരിക്കാം എന്ന് കരുതുന്നു.
ഇത് ഒരു ശരിയായ നടപടിയോ പരിഹാരമോ അല്ല. കേരളത്തില്‍ അങ്ങയുടെ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണം കേരളത്തിലെ നേതാക്കന്മാരുടെ കഴിവുകേടോ കൊള്ളരുതായ്മയോ അല്ല.
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവരെല്ലാം കഴിവുള്ളവരും കൊള്ളാവുന്നവരുമാണ്.പ്രശ്‌നം കേരളത്തിലല്ല അങ്ങ് ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നിലപാടുകളിലാണ്.
ഉദാഹരണത്തിന് ഇവിടെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടതില്‍ അങ്ങയുടെ പങ്ക് വളരെ വലുതാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അങ്ങ് ഇവിടെ വന്നപ്പോള്‍ ജയ് ശ്രീരാം എന്ന് നോര്‍ത്ത് ഇന്ത്യയില്‍ വിളിക്കുന്നതുപോലെ ഉച്ചത്തില്‍ സ്വാമിയേ ശരണമയ്യപ്പാ എന്നും കൂട്ടത്തില്‍ ഏറ്റുമാനൂരപ്പനും വൈക്കത്തപ്പനും ശ്രീപത്മനാഭനും ജയ് വിളിച്ചപ്പോഴേ ജനം നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തു.
അങ്ങയില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു.പെട്രോള്‍,ഡീസല്‍,പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ദ്ധനവിന്റെ കാരണം,തിരുവനന്തപുരം വിമാനത്താവളം മുതല്‍ പല പൊതുമേഖലാസ്ഥാപനങ്ങളും വില്‍ക്കുന്നതെന്തിന് ,നോട്ട് നിരോധനം കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങള്‍,കേരളത്തിനു വേണ്ടി തന്നുകൊണ്ടിരിക്കുന്ന കേന്ദ്രപദ്ധതികള്‍ ഇതെല്ലാം പറയുന്നതിനു പകരം ശരണം വിളിച്ചാല്‍ ഇന്ത്യയില്‍ മറ്റിടങ്ങളിലെപ്പോലെ അത് ഇവിടെ ചിലവാവില്ല.

അതുകൊണ്ടാണ് ഈ നാടിനെ പ്രബുദ്ധ കേരളം എന്നു പറയുന്നത്.ശ്രീ രാമനെ ഉയര്‍ത്തി അധികാരം നേടിയതുപോലെ അയ്യപ്പന് ശരണം വിളിച്ച് അധികാരം നേടാമെന്ന്ത് വ്യാമോഹം മാത്രമാണ്.
ഇവിടെയുള്ളവര്‍ ശ്രീരാമനെ നന്നായി അറിയുന്നവരാണ്.ഇന്ത്യയില്‍ ഒരുമാസം രാമായണ പാരായണത്തിനുവേണ്ടി മാറ്റിവെച്ച ഏക ഇടം കേരളമാണ്.അടുത്ത കാലത്ത് അങ്ങയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന അബ്ദുള്ളകുട്ടിപോലും രാമായണം വായിക്കും.

ശ്രീരാമനു ഞങ്ങള്‍ ക്ഷേത്രം നിര്‍മ്മിച്ചത് രാമായണത്തില്‍ ഹനുമാന്‍ കാണിച്ചതുപോലെ സ്വന്തം ഹൃദയത്തിലാണ്.
ശബരിമലയുടെ കാര്യത്തിലും മലയാളികള്‍ക്ക് നല്ല വകതിരിവുണ്ട്.
ശബരിമലക്ക് പോകുന്ന ഓരോരുത്തരും വിളിക്കുന്ന ശരണത്തിലെ ചില വരികളങ്ങയെ ഓര്‍മ്മിപ്പിക്കാം.
കെട്ടും കെട്ടി ?
ശബരി മലക്ക്
ആരെ കാണാന്‍ ?
സ്വാമിയെ കാണാന്‍
സ്വാമിയെ കണ്ടാല്‍?
മോക്ഷം കിട്ടും. ….
ശബരിമലയില്‍ ആദ്യമായി മോക്ഷം കിട്ടിയത് ശബരിക്കാണെന്നും ശബരി ഒരു സ്ത്രീയാണെന്നും ആ സ്ത്രീയുടെ പേരിലാണ് ആ പ്രദേശം ഇന്ന് അറിയപ്പെടുന്നതെന്നും വെളിവുള്ള എല്ലാ മലയാളികള്‍ക്കും അറിയാം.ഒരിടത്തുനിന്നും സ്ത്രീ മാറ്റി നിര്‍ത്തപ്പെടേണ്ടവളല്ല എന്ന ഭരണഘടനാതത്വം മാനിക്കുന്നവരാണ് ഞങ്ങള്‍.
മതം നന്നായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ നാടാണിത്,അതുകൊണ്ട് മതം പറഞ്ഞുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അതാണ് അങ്ങയുടെ പാര്‍ട്ടിയുടെ കേരളത്തിലെ പ്രശനം.
കേരളത്തില്‍ നിങ്ങള്‍ക്ക് ഗുണം പിടിക്കണമെങ്കില്‍ ദൈവങ്ങളുടെ പേരു വിളിക്കുന്നതിനു പകരം മനുഷ്യരുടെ പേരു വിളിക്കൂ.

ദൈവങ്ങള്‍ക്ക് വീടു പണിയുന്നതിനു പകരം മനുഷ്യര്‍ക്ക് വീടു പണിയൂ.
ദൈവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം മനുഷ്യരെക്കുറിച്ച് സംസാരിക്കൂ.
അതിന് ആദ്യം വേണ്ടത് മനുഷ്യരുടെ ഇടയിലേക്ക് ചെല്ലൂ അവര്‍ വല്ലതും കഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കൂ.
കേളത്തിന്റെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കിട്ടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ രഹസ്യവും അതായിരുന്നു.
കോവിഡ് കാലത്ത് അങ്ങയുടെ കണ്‍മുന്നില്‍ നിന്നാണ് സ്വന്തം ഗ്രാമത്തിലേക്ക് പാലായനം ചെയ്യുന്ന മനുഷ്യര്‍ മരിച്ചുവീഴുന്ന വേദനിപ്പിക്കുന്ന കാഴ്ച ഞങ്ങള്‍ കണ്ടത്.
ആ സമയം ഇവിടം മനഷ്യരുടെ മാത്രമല്ല മാര്‍ക്കറ്റുകളെ മാത്രം ആശ്രയിച്ചു ജീവിച്ചുപോന്ന മൃഗങ്ങളുടെ വിശപ്പിന്റെ കാര്യത്തിലും പരിഹാരം തീര്‍ക്കുകയായിരുന്നു ഞങ്ങളുടെ മുഖ്യമന്ത്രി.
മതം മലയാളിക്ക് കേവലം ആചാരമല്ല അവന്റെ കരചരണങ്ങളിലൂടെ ചുറ്റുപാടുമുള്ള ലോകത്തിലേക്ക് പ്രവഹിപ്പിക്കുവാനുള്ളതാണ്.
മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് ഞങ്ങളുടെ പൊതു ബോധമാണ്.
ഇനി അങ്ങയോട് ഒരു രഹസ്യം പറയാം
കേരളത്തിലെ അയ്യപ്പന്‍ മുതല്‍ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണ്.
അങ്ങയുടെ ശ്രേയസ്സിനായി പ്രാര്ത്ഥനയോടെ,
– സ്വാമി സന്ദീപാനന്ദ ഗിരി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News