KeralaNews

ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ: ബുദ്ധദേബിനെ വിമർശിച്ച് സന്ദീപ് വാര്യർ

ഡൽഹി: പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ. ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെയെന്നും അദ്ദേഹം പരിഹസിച്ചു.

‘പദ്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യ . സുകുമാർ അഴീക്കോടും പദ്മ അവാർഡ് തിരസ്കരിച്ചിട്ടുണ്ട് . പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു . ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ബുദ്ധദേവ് ഭട്ടാചാര്യ പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച കാര്യം അറിയിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് പദ്മ പുരസ്കാരം നിരസിക്കുന്നതായി യെച്ചൂരി ട്വീറ്റ് ചെയ്തത്. പദ്‌മഭൂഷൺ പുരസ്കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആരും തന്നോട് ഇതിനെകുറിച്ച് സംസാരിച്ചിട്ടില്ലെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഇനി അഥവാ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് നിരസിക്കുകയാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ കൂട്ടിച്ചേർത്തു. എന്നാൽ പുരസ്കാരം നിരസിക്കുന്നതിന് വ്യക്തമായ കാരണം ബുദ്ധദേവ് വ്യക്തമാക്കിയിട്ടില്ല.

ഇക്കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേന്ദ്ര സർക്കാരിനോടുള്ള വിയോജിപ്പ് മൂലമാണ് ബുദ്ധദേവ് ഭട്ടാചാര്യ പത്‌മഭൂഷൺ പുരസ്കാരം നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button