28.3 C
Kottayam
Friday, May 3, 2024

ഡ്രൈവിംഗ് ലൈസന്‍സ്, ഭ്രമം, പിന്നാലെ ‘ബ്രോ ഡാഡി’യിലും തട്ടിപ്പുകാരന്‍ സഹിന്‍ ആന്റണി; എന്താണ് നിങ്ങള്‍ തമ്മിലെ ബന്ധമെന്ന് പൃഥ്വിരാജിനോട് സന്ദീപ് വചസ്പതി

Must read

കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ ഓടിടി റിലീസായി എത്തിയ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’ ക്ക് എതിരെ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി രംഗത്ത്. ബ്രോ ഡാഡി സിനിമയില്‍ തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്ന സഹിന്‍ ആന്റണിക്ക് വേഷം നല്‍കിയതിനെയാണ് സന്ദീപ് വിമര്‍ശിക്കുന്നത്. മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകനാണ് സഹിന്‍ ആന്റണി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സഹിന്‍ ആന്റണിക്കെതിരെ 24 ന്യൂസ് ചാനല്‍ നടപടി എടുത്തിരുന്നു.

പൃഥ്വിരാജ് മുന്‍പ് അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ്, ഭ്രമം എന്നീ സിനിമകളിലും ഈ തട്ടിപ്പുകാരന്‍ ഇടം പിടിച്ചിട്ടുണ്ടെന്നും സഹിന്‍ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണമെന്നും സന്ദീപ് വചസ്പതി ആവശ്യപ്പെടുന്നു.

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

ബ്രോ ഡാഡി കണ്ടു. ബോറടിപ്പിക്കാത്ത സിനിമ. സിനിമയുടെ ഗുണദോഷങ്ങള്‍ വര്‍ണ്ണിക്കാന്‍ അല്ല ഈ പോസ്റ്റ്. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കുന്ന പൃഥിരാജ്, സിനിമയുടെ ഓപ്പണിങ് ഷോട്ടില്‍ സഹിന്‍ ആന്റണി എന്ന തട്ടിപ്പുകാരനായ മാധ്യമ പ്രവര്‍ത്തകനെ അഭിനയിപ്പിച്ചിരിക്കുന്നത് ദുരൂഹമാണ്. വിക്കിപീഡിയ വിവരങ്ങള്‍ അനുസരിച്ച് ബ്രോ ഡാഡിയുടെ ഷൂട്ട് അവസാനിച്ചത് 2021 ഒക്ടോബര്‍ മാസത്തിലാണ്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്തു വന്നത് സെപ്റ്റംബര്‍ മാസത്തിലും. അതായത് സഹിനെ വെച്ചു ചെയ്ത മൂന്നോ നാലോ മിനുറ്റ് സീന്‍ രണ്ടാമത് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നു. അതിന് മുതിരാതെ ഈ തട്ടിപ്പുകാരന്റെ മുഖം തന്നെ ഉപയോഗിച്ച് സിനിമ തുടങ്ങാന്‍ പൃഥ്വിരാജ് തീരുമാനിച്ചതില്‍ എന്തോ എവിടെയോ ദുരൂഹത മണക്കുന്നുണ്ട്.

സഹിന്‍ എന്നയാള്‍ കേരളത്തിലെ എന്നല്ല കൊച്ചിയിലെ പോലും മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ അല്ല. എന്ന് മാത്രമല്ല ശരാശരിയിലും താഴെ ഉള്ള ആളാണ് താനും. (മാധ്യമ പ്രവര്‍ത്തനം പണം ഉണ്ടാക്കാനുള്ള വഴിയായി കണ്ടതു കൊണ്ട് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടാവുകയും അതുവഴി ചില സിനിമകളില്‍ മുഖം കാണിക്കാന്‍ അയാള്‍ക്ക് സാധിച്ചിട്ടുമുണ്ട് എന്ന് മറക്കുന്നില്ല.) അയാള്‍ അഭിനയിച്ചാല്‍ മാത്രമേ ആ സീനിന് വലിയ വിശ്വാസ്യത കിട്ടൂ എന്നില്ല. ഏതെങ്കിലും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിച്ചാലും ഒന്നും സംഭവിക്കാനില്ല എന്ന് ചുരുക്കം. അപ്പോള്‍ സഹിന്‍ ആന്റണി കടന്നു വന്നതിന് പിന്നില്‍ ചില വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ശബരിമല വിഷയം, വ്യാജ ചെമ്പോല, ദിലീപ് കേസ് ഇവയൊക്കെയായി പൃഥ്വിരാജിനും ന്യൂസ് 24 ചാനലിനും ഉള്ള താത്പര്യം പരിഗണിക്കുമ്പോള്‍.
കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമായ സഹിന്‍ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണം.

ആരോപണ വിധേയരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, സംവിധായകന്‍ എന്ന നിലയില്‍ സിനിമയുടെ സൂക്ഷ്മാംശങ്ങളില്‍ വരെ സമ്പൂര്‍ണ നിയന്ത്രണം ഉള്ള പൃഥ്വിരാജ്. അങ്ങനെ ഒരാള്‍ക്ക് ഇത്തരത്തില്‍ അബദ്ധം പറ്റും എന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. മാത്രമല്ല താങ്കള്‍ മുന്‍പ് അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ്, ഭ്രമം എന്നീ സിനിമകളിലും ഈ തട്ടിപ്പുകാരന്‍ ഇടം പിടിച്ചിട്ടുണ്ട്. എന്താണ് താങ്കള്‍ക്ക് ഇയാളുമായുള്ള ബന്ധം എന്ന് അറിഞ്ഞാല്‍ കൊള്ളാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week