കേന്ദ്രത്തിനെതിരെ രംഗത്തുവന്നാല്‍ സെലിബ്രിറ്റികള്‍ക്ക് പത്മശ്രീ നഷ്ടപ്പെടുമെന്ന്‌ ഭയം

കൊച്ചി: ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സലീം കുമാര്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കാത്ത സെലിബ്രിറ്റികള്‍ക്കെതിരെയാണ് നടന്റെ വിമര്‍ശനം. ഇന്ത്യയിലെ ചുരുക്കം ചില സെലിബ്രിറ്റികള്‍ ഒഴികെ, മറ്റ് സെലിബ്രിറ്റികള്‍ നാളെ കിട്ടുന്ന നേട്ടത്തെ കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാത്തതെന്ന് സലീം കുമാര്‍ പറഞ്ഞു.

നാളെ ഒരു പത്മശ്രീ കിട്ടുമോ എന്ന ചിന്തയാണ് അവര്‍ക്ക്. കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ, എന്റെ പത്മശ്രി കളയാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാനാണെന്നും അദ്ദേഹം പറഞ്ഞു.

പോപ്പ് സ്റ്റാര്‍ റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തെന്‍ബര്‍ഗും പ്രതികരിച്ചാല്‍ തീര്‍ന്നുപോകുന്നതാണോ ഇന്ത്യ, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രതികരിച്ച ചുരുക്കം സെലിബ്രിറ്റികളില്‍ ഒന്നാണ് താപ്സി പന്നു എന്ന നടി. എന്റെ കൂടെ അഭിനയിച്ച നടിയാണവര്‍, ആ ചങ്കൂറ്റം സമ്മതിച്ചുകൊടുക്കണം- സലീം കുമാര്‍ പറഞ്ഞു.

ഈ സെലിബ്രിറ്റികളുടെ സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ഈ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രമാണ്. കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാല് വര്‍ത്തമാനമെങ്കിലും പറഞ്ഞുകൂടെ എന്നും സലീം കുമാര്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News