കശ്മീരിലെ പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ വ്യത്യാസമില്ല’ : സായ് പല്ലവി

ശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി(Sai Pallavi ). മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായി വ്യക്തമാക്കി. വിരാട പര്‍വ്വം എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു നടി. 

“ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി കാണണം. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങള്‍ നല്ലൊരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്ക്കുകയില്ല”, എന്ന് സായ് പല്ലവി പറഞ്ഞു. സായിയുടെ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

കാശ്മീർ വംശഹത്യയേയും പശുക്കടത്തുമായി ബന്ധപ്പെട്ട ആൾക്കൂട്ടക്കൊലയും നടി താരതമ്യം ചെയ്തതിന് സോഷ്യൽ മീഡിയയിലൂടെ നടിയെ ചിലർ വിമർശിക്കുന്നുണ്ട്. രണ്ട് കൊലപാതകങ്ങളും ഒരുപോലെയല്ലെന്നും പരാമർശം പിൻവലിക്കണമെന്നുമാണ് വിമർശകർ പറയുന്നത്.

തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്‍റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ് വീരാട പർവ്വം. 1990കളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം.’വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി വിരാട പര്‍വ്വത്തില്‍ അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. റാണ ദഗുബാട്ടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു.

വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നീ ബാനറുകളില്‍ സുധാകര്‍ ചെറുകുറി ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകര്‍ മണി. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം സുരേഷ് ബൊബ്ബിളി. സംഘട്ടനം പീറ്റര്‍ ഹെയ്ന്‍, സ്റ്റെഫാന്‍ റിഷ്റ്റര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News