തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശില്പങ്ങൾക്ക് സമർപ്പിച്ച സ്വർണംപൂശിയ താങ്ങുപീഠങ്ങൾ കണ്ടെത്തിയെങ്കിലും സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നീക്കങ്ങളിൽ അടിമുടി ദുരൂഹതതുടരുന്നു. ശബരിമലയിൽ പീഠങ്ങൾ നൽകിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ നിലപാട്. ഇത് ദേവസ്വം ബോർഡിനെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തു.
കാണാതായെന്നു പറഞ്ഞ പീഠങ്ങൾ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽനിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കഥകളെല്ലാം പൊളിഞ്ഞു. എന്തിന് കള്ളം പറഞ്ഞെന്നാണ് ഉയരുന്ന ചോദ്യം.
ആറന്മുള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വർണം ഉൾപ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരൻ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷദിവസങ്ങളിൽ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണിക്കു നൽകുമ്പോഴും തൂക്കം ഉൾപ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.
ഹൈക്കോടതി പറഞ്ഞതുപോലെ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരവീഴ്ചയുണ്ടായോ? സഹായി വാസുദേവന്റെ കൈവശമായിരുന്നു പീഠങ്ങളെന്നത് മറന്നുപോയെന്ന് ഉണ്ണികൃഷ്ണൻ പറയുന്നതും അവിശ്വസനീയം.
ഉത്തരംകിട്ടേണ്ട ചോദ്യങ്ങൾ


