ശബരിമല കേസ്: ജസ്റ്റിസ് ഇന്ദു മല്‍ഹേത്രയെ പ്രശംസിച്ച് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസില്‍ ഭിന്നവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അഭിനന്ദിച്ചു. ഭരണഘടനയുടെ ധാര്‍മികത ഉയര്‍ത്തിപിടിക്കണം എന്ന സന്ദേശം ഭിന്നവിധിയിലൂടെ സഹ ജഡ്ജിമാര്‍ക്ക് നല്‍കിയ മികച്ച ജഡ്ജിയാണ് ഇന്ദു മല്‍ഹോത്രയെന്ന് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സുപ്രീം കോടതിയിലെ അവസാന പ്രവര്‍ത്തി ദിനമാണിന്ന്.സുപ്രീം കോടതിയിലെ തന്റെ അവസാന പ്രവര്‍ത്തിദിവസം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നേതൃത്വം നല്‍കിയ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.

ശബരിമല കേസില്‍ ഭിന്നവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും അത്ഭുതപ്പെടുത്തിയതായി കോടതിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ശബരിമല കേസില്‍ ഭരണഘടന ധാര്‍മികത സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കൃത്യമായ നിലപാട് എടുത്തെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെക്കാളും മികച്ച ഒരു ജഡ്ജിയെ തനിക്ക് അറിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ജുഡീഷ്യല്‍ വ്യവസ്ഥ മികച്ചതാക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് നന്ദി പ്രസംഗത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. വികാരാധീനയായതിനെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നാളെ ആണ് ഔദ്യോഗികമായി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിരമിക്കുന്നത്. ശബരിമല കേസിന് പുറമെ പത്മനാഭസ്വാമി ക്ഷേത്രം കേസിലും വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News