റഷ്യൻ നഗരത്തിൽ കാർ ബോംബ് സ്ഫോടനം,മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് വകവരുത്തി യുക്രൈൻ

ക്രീമിയ: റഷ്യയുടെ മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥൻ ക്രീമിയയിൽ കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ കാർ ബോംബ് സ്ഫോടനത്തിലാണ് മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

യുക്രൈനിലെ സുരക്ഷാ സർവ്വീസിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദമാക്കിയത്. റഷ്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരത്തിൽ വച്ചുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ വലേരി ട്രാൻകോവിസ്കി എന്ന മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ അവകാശപ്പെട്ടിരിക്കുന്നത്.

റഷ്യൻ നാവിക സേനയുംട 14 മിസൈൽ ബ്രിഗേഡിന്റെ മേധാവിയാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ അവകാശവാദം. യുദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടതെന്നും കരിങ്കടലിൽ നിന്ന് ജനവാസ മേഖലയിലേക്ക് മിസൈൽ ആക്രമണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് വലേരി ട്രാൻകോവിസ്കിയെന്നുമാണ് യുക്രൈൻ വക്താക്കൾ മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. കരിങ്കടലിൽ സജ്ജമാക്കിയ നാവിക സേനാ യുദ്ധക്കപ്പൽ വ്യൂഹത്തിൽ നിന്നുണ്ടായ സ്ട്രാറ്റജിക് ബോംബ് ആക്രമണങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. 

വലേരി ട്രാൻകോവിസ്കിയുടെ പേര് വിശദമാക്കാതെയാണ് യുക്രൈൻ ബോംബ് സ്ഫോടനം നടത്തിയെന്ന് സ്ഥിരീകരിക്കുന്നത്. കാറിന്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നും റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായുമാണ് യുക്രൈൻ വിശദമാക്കുന്നത്.

സ്ഫോടനത്തിൽ വലേരി ട്രാൻകോവിസ്കിയുടെ കാലുകൾ ചിതറിയതായും രക്തം വാർന്നാണ് മരണം സംഭവിച്ചതാണ് മരണ കാരണമായതെന്നുമാണ് റഷ്യൻ മാധ്യമങ്ങൾ മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥന്റെ മരണത്തേക്കുറിച്ച് വിശദമാക്കിയത്. ഒരാഴ്ചയിലേറെ നിരീക്ഷണത്തിലായിരുന്നു വലേരി ട്രാൻകോവിസ്കിയെന്നും യുക്രൈൻ നിർമ്മിത ബോംബാണ് പൊട്ടിത്തെറിച്ചതെന്നുമാണ് പുറത്ത് വരുന്നത്. 

രാജ്യത്ത് യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്ത ഒരു ഡസനിലേറെ റഷ്യൻ സൈനിക ഉദ്യോഗസ്ഥരെ യുക്രൈൻ ടാർഗറ്റ് ചെയ്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യ നിയന്ത്രിത മേഖലയിൽ  സൈനിക കേന്ദ്രങ്ങളിൽ കയറിയാണ് യുക്രൈൻ ആക്രമണങ്ങൾ.

ഒക്ടോബറിൽ യുക്രൈനിലെ ആക്രമണത്തിന്റെ ചുമതലയിലുണ്ടായിരുന്ന റഷ്യൻ ഇന്റലിജൻസ് സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്വന്തം വീടിന് വെളിയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. നേരത്തെ ജോഗിങ്ങിനിടെ കൊല്ലപ്പെട്ട റഷ്യൻ അന്തർവാഹിനി ക്യാപ്ടൻറെ മരണത്തിന്റെ ഉത്തരവാദിത്തവും യുക്രൈനാണെന്നാണ് റഷ്യ വിശ്വസിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News