കീവ്:യുക്രെയ്നിൽ മിസൈൽ ആക്രമണവുമായി റഷ്യ. ആക്രമണത്തിൽ 20 മരണം. യുക്രെയ്‌ൻ വ്യോമസേനയുടെ കണക്കുപ്രകാരം റഷ്യ 351 ഡ്രോണുകളും 68 മിസൈലുകളും പ്രയോഗിച്ചു. അതിൽ 29 ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തി. കീവ് ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്.
ഡ്രോൺ, മിസൈലുകൾ എന്നിവ നിർമിക്കുന്ന കീവിലെ ആയുധനിർമാണശാലകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ യുക്രെയ്ൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ റഷ്യയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് കീവിലെ ആക്രമണമെന്നും റഷ്യ പറഞ്ഞു.
കീവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കീവിൽ റഷ്യൻ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു.


