ധർമശാല: ഇന്ത്യ – അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ നാടകീയമായി ഇന്ത്യൻ ഓപ്പണറും സീനിയർ താരവുമായ രോഹിത് ശർമയുടെ പുറത്താകൽ. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം മറികടക്കവേ രോഹിത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പംമൂലം റണ്ണൗട്ടാവുകയായിരുന്നു. ഗസൻഫർ എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തിലാണ് സംഭവം. ഗില്ലിന്റെ മുഖത്തുപോലും നോക്കാതെ ദേഷ്യം പുറത്തുകാണിച്ചാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയത്.
മിഡ് വിക്കറ്റിൽ നിന്ന റാഷിദ് ഖാന്റെ ഇടതുവശത്തേക്ക് പന്ത് തട്ടിയിട്ട് ഞൊടിയിടെയുള്ള ഒരു സിംഗിളിനായി ശ്രമിച്ചതായിരുന്നു രോഹിത്. എന്നാൽ പന്ത് എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി മുന്നോട്ടാഞ്ഞ ഗിൽ, ബൗളർ ഗസൻഫറുടെ ഫോളോ-ത്രൂവിന് (പന്തെറിഞ്ഞ ശേഷമുള്ള ബൗളറുടെ നിൽപ്പ്) പിന്നിൽ കുടുങ്ങിപ്പോയി. അതോടെ ഗില്ലിന് മറുഭാഗത്തേക്ക് ഓടാൻ കഴിഞ്ഞില്ല. ഓടേണ്ട എന്ന് കാണിച്ച് ഗിൽ തിരിച്ചയച്ചപ്പോഴേക്കും രോഹിത് പിച്ചിന്റെ പകുതിയോളം എത്തിയിരുന്നു.
പന്ത് കിട്ടിയ ഉടൻതന്നെ റാഷിദ് ഖാൻ കീപ്പർ റഹ്‌മാനുള്ള ഗുർബാസിന് എറിഞ്ഞുനൽകുകയും അദ്ദേഹം ഉടൻതന്നെ ബെയിൽസ് തെറിപ്പിക്കുകയും ചെയ്തു. പിന്തിരിഞ്ഞോടിയ രോഹിത്തിന് അപ്പോഴേക്കും ക്രീസിലെത്താനായില്ല. റണ്ണൗട്ടാണോ എന്ന് പരിശോധിക്കാൻ ഫീൽഡ് അമ്പയർമാർ തീരുമാനം തേഡ് അമ്പയർക്ക് വിട്ടെങ്കിലും രോഹിത് അതിനുമുൻപേ മടങ്ങി. രണ്ട് ഫോറും ഒരു സിക്‌സും സഹിതം 16 റൺസാണ് രോഹിത് നേടിയത്. 13 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ് ഇന്ത്യ.

