KeralaNews

ഐ.എ.എസ്-ഐ.പി.എസ് പോര്‌:രൂപയ്ക്ക് മാനസിക രോഗമെന്നു രോഹിണി; തെരുവിൽ പോലും ആരും ഇങ്ങനെ പറയില്ലെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിൽ ഐഎഎസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങൾ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രോഷാകുലനായി പറഞ്ഞു. ‘‘അവർക്കെതിരെ നടപടിയെടുക്കും.

അവർ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാർ പോലും തെരുവിൽ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത് ശരിയല്ല.’’ മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോടും പൊലീസ് മേധാവിയോടും ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. പുരുഷ ഐഎഎസ് ഓഫിസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

രൂപയ്ക്ക് മാനസിക രോഗമാണെന്നും രോഹിണി ആരോപിച്ചു. ‘‘മാനസിക രോഗം ഒരു വലിയ പ്രശ്‌നമാണ്, അതു മരുന്നും കൗൺസിലിങ്ങും വഴിയാണ് പരിഹരിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ ഇതു ബാധിക്കുമ്പോൾ അതു കൂടുതൽ അപകടകരമാകും. രൂപ ഐപിഎസ് എനിക്കെതിരെ തെറ്റായ, വ്യക്തിപരമായ അധിക്ഷേപ പ്രചാരണങ്ങൾ നടത്തുകയാണ്. അത് അവരുടെ സംസ്കാരമാണ്.’’– രോഹിണി പറഞ്ഞു.

മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്.

കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങൾ പുറത്തുവന്നത്. ഒരു റസ്റ്ററന്റിൽ മഹേഷും രോഹിണിയും ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഇരുവരും തമ്മിൽ ഒതുതീർപ്പു നടന്നെന്ന് ആരോപണം വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button