ആഷിഖ് എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിച്ചു: റിമ കല്ലിങ്കല്‍

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ റിമ കല്ലിങ്കല്‍ വിഷാദത്തിലൂടെ കടന്നു പോയ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. സംവിധായകന്‍ ആഷിഖ് അബു ആണ് റിമയുടെ ഭര്‍ത്താവ്. വിഷാദത്തിലായ ഘട്ടത്തിൽ പങ്കാളിയായ ആഷിഖ് അബുവിന് പോലും തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും സ്ത്രീ സൗഹൃദങ്ങളാണ് രക്ഷയായത് എന്നും റിമ പങ്കുവച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു ഘട്ടത്തില്‍ ഞാന്‍ ഭയങ്കര വിഷാദത്തിലേക്കു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ ഞാന്‍ ഒരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയില്‍നിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്. അത് വലിയ ആഘാതമായി. ഞാനൊരു കഠിനാധ്വാനിയാണ്. ഒരു ലക്ഷ്യമുണ്ടെങ്കില്‍ അവിടെ എത്താന്‍ ഏതറ്റം വരെയും പോകും. പക്ഷേ, ചുറ്റുമുള്ള ലോകത്തെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയില്ല.

ആ ഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്കു മാത്രമേ മനസ്സിലാവൂ. അന്ന് എന്റെ സ്ത്രീസൗഹൃദങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒന്നു പാളിയേനെ, ജീവിതം മടുത്ത അവസ്ഥയായിരുന്നു. താന്‍ ചെയ്യുന്നതൊന്നും തെറ്റല്ല, പറയുന്നതെല്ലാം ശരിയായ കാര്യങ്ങളാണ് എന്നെല്ലാം അറിയാമെങ്കില്‍ അനീതി മാത്രം നേരിടേണ്ടി വരുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല. കുറച്ചു കരുണയും ബഹുമാനവുമാണ് താന്‍ ആവശ്യപ്പെട്ടത്. അതൊരു തെറ്റാണോ

ആ സമയത്ത് തന്റെ മാതാപിതാക്കള്‍ക്കോ ആഷിഖിനോ പോലും തന്നെ മനസ്സിലായില്ല. ഞാന്‍ എന്തിനാണ് ഈ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നത് എന്നവര്‍ ചിന്തിച്ചു. എന്നെ അങ്ങനെ കാണാന്‍ അവര്‍ ആഗ്രഹിച്ചില്ല. പക്ഷേ, ഈ പ്രായത്തില്‍ എന്നെപ്പോലെ തന്നെ ഞാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന സ്ത്രീകള്‍ക്കേ അതു മനസ്സിലാകൂ. രക്തബന്ധത്തെക്കാള്‍ ആഴമുണ്ട് അതിനെന്നു ഞാന്‍ അനുഭവിച്ചു തിരിച്ചറിഞ്ഞു.

ആഷിഖ് എന്റെ സുഹൃത്താണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്. ആഷിഖിന്റെ അനുഭവങ്ങളല്ല എന്റെ അനുഭവങ്ങള്‍. ഒരു സ്ത്രീ സം വിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും പുരുഷന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും എത്രത്തോളം വ്യത്യസ്തമായിരിക്കും. സംവിധായകനോ സംവിധായികയോ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ ചുറ്റുമുള്ളവര്‍ സ്വീകരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടാകും.

അതില്‍ ജെന്‍ഡറിനു വലിയ പങ്കുണ്ട്. അത് എത്ര പറഞ്ഞുകൊടുത്താലും ഒരു പുരുഷനു മനസ്സിലാകണമെന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആഷിഖ് എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിച്ചു. കാരണം അത് ആഷിഖിനും എളുപ്പമല്ലെന്ന് മനസിലാക്കി.’- താരം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News