KeralaNews

ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയമിക്കേണ്ടെന്ന ശുപാർശയെ യുഡിഎഫ് സർക്കാർ പിന്തുണച്ചെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: ചാൻസലർ പദവി (University Chancellor) ഗവർണറിൽ (Governor) നിന്നും മാറ്റണമെന്ന ശുപാർശയെ യുഡിഎഫ് സർക്കാർ പിന്തുണച്ചിരുന്നതായി വെളിപ്പെടുത്തൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി നേർക്കുനേർ നിൽക്കുന്നതിനിടെയാണ് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റണമെന്ന ശുപാർശയെ നേരത്തെ യുഡിഎഫും പിന്തുണച്ചിരുന്നുവെന്ന് വ്യക്തമാവുന്നത്. 

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം.എം.പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ ആണ് ഇക്കാര്യത്തിൽ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ നിലപാട് വ്യക്തമാക്കി കത്തയച്ചത്. ചാൻസർ പദവിയിൽ നിന്നും ഗവർണറെ മാറ്റണമെന്ന കമ്മീഷൻ ശുപാർശയെ പിന്താങ്ങിയ കേരളം സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി സർക്കാരിനും ഗവർണർക്കുമിടയിലെ ഉരസൽ ഒഴിവാക്കാൻ ശുപാർശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്.

അതേസമയം പഴയ ശുപാർശ ഇപ്പോൾ ചർച്ചയാക്കുന്നത് നിലവിലെ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കി നിയമനങ്ങൾ നടത്തുന്നുവെന്നാണ് നിലവിലെ വിഷയം.ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

 

ചാൻസലർ പദവി ഭരണഘടനാ പദവിയല്ലെന്നും സർക്കാരിന് വേണമെങ്കിൽ ഗവർണറെ ആ പദവിയിൽ നിന്നും നീക്കം ചെയ്യാനാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു.  നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വയ്ക്കാൻ  നിയമസഭയ്ക്ക് സാധിക്കും. അതിന് ഞങ്ങളെ നിർബന്ധിക്കരുത് – സർവകലാശാല നിയമനവിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ചു കൊണ്ട് കാനം രാജേന്ദ്രൻ പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button