ചടങ്ങ് കാണുമ്പോള്‍ ലജ്ജ തോന്നുന്നു, സംഘപരിവാറിന്റെ ഏതോ ഉത്സവം പോലെ; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രേവതി സമ്പത്ത്

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടത്. ഈ ചടങ്ങ് ഹിന്ദു മതാചാര പ്രകാരം നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അടക്കം രൂക്ഷ വിമര്‍ശനം ഉയരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇതിനകം സര്‍ക്കാരിനെയും നരേന്ദ്ര മോഡിയേയും വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇതിന് പിന്നാലെ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിന്റെ ഉദ്ഘാടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇന്ത്യക്ക് പ്രത്യേകമായൊരു മതമില്ല എന്നും പുതിയ പാര്‍ല്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കാണുമ്പോള്‍ ലജ്ജ തോന്നുന്നു എന്നും രേവതി സമ്പത്ത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സെക്യൂലറായി നടക്കേണ്ട ഉദ്ഘാടനം സംഘപരിവാറിന്റെ ഏതോ ഉത്സവം പോലെയാണ് നടക്കുന്നത് എന്നും രേവതി കുറ്റപ്പെടുത്തി.

രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

” ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇന്ത്യക്ക് പ്രത്യേകമായൊരു മതമില്ല. എല്ലാ മതങ്ങളെയും മതമില്ലായ്മയേയും ഒന്നുപോലെയാണ് ഇന്ത്യ കാണേണ്ടതെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനകേന്ദ്രമാണ് പാര്‍ല്ലമെന്റ്. പുതിയ പാര്‍ല്ലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടന ചടങ്ങ് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. സെക്യൂലറായി നടക്കേണ്ട ഉത്ഘാടനം സംഘപരിവാറിന്റെ ഏതോ ഉത്സവം പോലെയാണ് നടക്കുന്നത്.

നരേന്ദ്ര മോഡി തറക്കല്ലിട്ടത് അദ്ദേഹത്തിന്റെ സ്വന്തം വീടിനല്ലെന്ന് എളമരം കരീം പറയുന്നത് അതുകൊണ്ട് കൂടിയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കുക പോലും ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം തറക്കല്ലിട്ടത് ‘ജനാധിപത്യത്തിന്റെ ശ്രീകോവിലിന്’ ആണെന്ന് ഓര്‍ക്കണേ ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ എന്തൊക്കെ കോപ്രായം കാട്ടിയിട്ടും കാര്യമില്ല മിസ്റ്റര്‍ മോദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News