ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. തന്റെ അവസാന മറുപടിയാണിതെന്ന് വ്യക്തമാക്കി എക്സിലൂടെ പങ്കുവെച്ച കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ മാന്യതയില്ലാത്തതാണെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. പിണറായി വിജയൻ ഉപയോഗിച്ചത് നിലവാരമില്ലാത്ത ഭാഷയാണെന്നും എന്നാൽ താൻ അതിന് തത്തുല്യമായ രീതിയിൽ മറുപടി നൽകില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. പിണറായി വിജയൻ തെലങ്കാന സന്ദർശിക്കുമ്പോൾ ഒരു അതിഥിക്ക് നൽകേണ്ട എല്ലാ ബഹുമാനവും താൻ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നീതി ആയോഗിന്റെ 2023-24 കാലഘട്ടത്തിലെ പഴയ കണക്കുകൾ ഉപയോഗിച്ച് തെലങ്കാനയെ വിലയിരുത്തരുതെന്നും അത് മുൻ സർക്കാരിന്റെ ഭരണ പരാജയമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. തന്റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള 28 മാസത്തെ പ്രകടനം നോക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, തെലങ്കാനയുടെ ആളോഹരി വരുമാനം 3.87 ലക്ഷം രൂപയിലെത്തിയെന്നും കേരളം ഉൾപ്പെടെയുള്ള പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാളും മുന്നിലാണെന്നും അവകാശപ്പെട്ടു.
കേരളത്തിലെ ദാരിദ്ര്യനിർമ്മാർജ്ജന അവകാശവാദങ്ങളെയും രേവന്ത് റെഡ്ഡി ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. 2025 അവസാനത്തോടെ കേരളത്തിൽ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വതന്ത്രമായി പരിശോധിക്കപ്പെട്ടതാണോ എന്ന് അദ്ദേഹം കത്തിൽ ചോദിച്ചു. കൂടാതെ, സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ചും ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ 4.5 കിലോ സ്വർണ്ണം കാണാതായതിനെക്കുറിച്ചും അദ്ദേഹം കത്തിൽ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.
തെലങ്കാനയെ വരും ദശകത്തിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് തന്റെ കാഴ്ചപ്പാടെന്ന് രേവന്ത് റെഡ്ഡി കത്തിൽ വ്യക്തമാക്കി. ഇതിനായി ഹൈദരാബാദിന് സമീപം ‘ഫ്യൂച്ചർ സിറ്റി’യും സാഹിറാബാദിൽ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോറും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുതിയൊരു സർക്കാർ അധികാരത്തിൽ വരുമെന്നും അവർ നവ കേരളം ദർശനം ശരിയായ രീതിയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങൾ ഉടൻ തന്നെ ഇതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
elangana CM Revanth Reddy responded to Kerala CM Pinarayi Vijayan’s letter, calling Vijayan’s language “indecorous” and “low-standard.” In a 6-page letter shared on X, Reddy flagged that Vijayan relied on outdated NITI Aayog data (2023-24) and questioned the success of Kerala’s poverty eradication goals. Despite the spat, Reddy invited Vijayan for a fact-based discussion in Thiruvananthapuram, ensuring him the respect due to a senior guest


