റിസർവോയറിന്റെ ഷട്ടറുകൾ അപ്രതീക്ഷിതമായി തുറന്നു; ഒഴുക്കിൽപ്പെട്ടത് വിനോദയാത്രയ്‌ക്കെത്തിയ കുടുംബം; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; നാല് പേർക്കായി തിരച്ചിൽ

റിസർവോയറിന്റെ ഷട്ടറുകൾ അപ്രതീക്ഷിതമായി തുറന്നു; ഒഴുക്കിൽപ്പെട്ടത് വിനോദയാത്രയ്‌ക്കെത്തിയ കുടുംബം; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; നാല് പേർക്കായി തിരച്ചിൽ

ബെംഗളൂരു: കര്‍ണാടകയിലെ തൂമക്കുരു മര്‍കൊനഹള്ളി റിസർവോയറിൽ വിനോദയാത്രയ്ക്കിടെ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ ആറുപേരെ കാണാതായി. ഇവരിൽ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലുപേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബി.ജി. പാല്യ സ്വദേശികളായ 15 പേരാണ് വിനോദയാത്രയ്ക്കായി ഇവിടെയെത്തിയത്.

കുനിഗൽ താലൂക്കിലെ മഗദിപല്യയിലുള്ള ബന്ധുക്കളെ സന്ദർശിച്ച ശേഷം റിസർവോയറിനരികിലെത്തുകയായിരുന്നു. തുടർന്ന്, സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഏഴുപേർ വെള്ളത്തിലിറങ്ങിയപ്പോഴാണ് അപകടം. റിസർവോയറിന്റെ ഓട്ടോമാറ്റിക് സൈഫോൺ സംവിധാനം അപ്രതീക്ഷിതമായി തുറന്നതിനെത്തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ ഇവർ അകപ്പെടുകായായിരുന്നു.

ഇവരിൽ നവാസ് എന്നൊരാളെ രക്ഷിക്കാനായെങ്കിലും മറ്റുള്ള ആറുപേർ ഒഴുക്കിൽപ്പെട്ടു. രക്ഷപ്പെട്ട നവാസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെടുത്ത മൃതദേഹങ്ങൾ രണ്ട് സ്ത്രീകളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലു വയസ്സുള്ള ഒരു പെൺകുട്ടിയും ഒരു വയസ്സുള്ള മറ്റൊരു പെൺകുട്ടിയും കൂടാതെ രണ്ട് മുതിർന്ന സ്ത്രീകളെയുമാണ് കാണാതായിട്ടുള്ളത്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News