ലക്ഷദ്വീപ് എംപിക്ക് ആശ്വാസം, വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ; എംപി സ്ഥാനത്ത് തുടരാം 

കൊച്ചി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സ്റ്റേ.

കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ച്  അറിയിച്ചു. ഫൈസലിനായി കപിൽ സിബൽ, കെ.ആർ ശശി പ്രഭു എന്നിവർ കോടതിയിൽ ഹാജരായി.

വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു.

എന്നാൽ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെ വീണ്ടും അയോഗ്യനായി. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സ്റ്റേ അനുവദിച്ചു.  വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ പത്തു വർഷത്തേക്കാണ് ശിക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News