രജിത്കുമാർ കീഴടങ്ങിയേക്കും, വിമാനത്താവള ദൃശ്യങ്ങളിൽ ഉള്ള എല്ലാവർക്കുമെതിെരെ കേസ്, രജിത് ആർമിയുടെ ഫണ്ടിംഗും അന്വേഷിയ്ക്കും

കൊച്ചി:ബിഗ് ബോസ് ഷോ മത്സരാര്‍ത്ഥി രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ 13 പേര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ രജിത് കുമാറിനെ ഇതുവരെയും കണ്ടെത്തിയില്ല.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ കോവിഡ് 19 അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രജിത് കുമാറിന് സ്വീകരണം കൊടുത്ത സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയത്. കേസ് എടുത്ത പൊലീസിന് രജിതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് മനസിലാക്കുന്നത്. രാജ്യം മുഴുവനും കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ചിലര്‍ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപാഹസ്യമാണെന്ന് മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനകത്ത് വച്ച് ജീവനക്കാര്‍ രജിത് കുമാറിനൊപ്പം സെല്‍ഫി എടുത്തതടക്കം സിയാലിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നോ എന്ന് പരിശോധിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News